

ഇന്ദ്രൻസും മീനാക്ഷി അനൂപും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് പ്രൈവറ്റ്. ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ വി കെ ശ്രീരാമൻ. സിനിമ കണ്ടപ്പോൾ തനിക്ക് കബനീ നദി ചുവന്നപ്പോൾ എന്ന ചിത്രം ഓർമ വന്നുവെന്നും ശ്രീരാമൻ കുറിച്ചു.
ചിത്രത്തിന്‍റെ സംവിധായകന്‍ ദീപക് ഡിയോണിനെ അപ്രതീക്ഷിതമായി പരിചയപ്പെട്ടതാണ് ചിത്രം കാണാന്‍ ഇടയാക്കിയതെന്നും ഈ ചിത്രത്തെക്കുറിച്ച് മുന്‍പ് കേട്ടിരുന്നില്ലെന്നും വി കെ ശ്രീരാമന്‍ കുറിച്ചു.
പൊളിറ്റിക്കൽ റോഡ് മൂവിയായാണ് പ്രൈവറ്റ് പ്രേക്ഷകരിലേക്കെത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച നിരൂപക പ്രശംസയായിരുന്നു ലഭിച്ചിരുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഇന്നലെ ഉച്ചയ്ക്ക് ഇടപ്പള്ളിയിലെ ഒരു ഹോട്ടലിൽ വെച്ച് വെങ്കിടേഷ് രാമകൃഷ്ണനെ കണ്ടു. വെങ്കിടേഷ് തൻ്റെ കൂടെയുള്ള ചെറുപ്പക്കാരനെ എനിക്കു പരിചയപ്പെടുത്തി. 'ദീപക് ഡിയോൺ, സിനിമ സംവിധായകനാണ്. ഇയാൾടെ പുതിയ സിനിമയാണ് പ്രൈവറ്റ്. അങ്ങനെയും ഒരു സിനിമയുണ്ടോ? എന്നു ഞാൻ ചോദിച്ചത് സ്വാഭാവികമായും അയാൾക്കു വിഷമമായി കാണും. പിന്നെ വീട്ടിൽ വന്ന് ആ സിനിമ ഒടിടിയിൽ കണ്ടു. ( Manorama Max)
ഇന്ദ്രൻസും മീനാക്ഷിയും ആണ് കഥയിലുടനീളം. വളരെ സീരിയസ്സായ വിഷയം. ഏറെ ശ്രദ്ധാപൂർവ്വം നിർമ്മിച്ചെടുത്ത സിനിമ. മീനാക്ഷിയുടെയും ഇന്ദ്രൻസിൻ്റെയും ഗംഭീര പെർഫോമൻസ്. പണ്ട് അടിയന്തരാവസ്ഥക്കാലത്ത് ഇറങ്ങിയ കബനീ നദി ചുവന്നപ്പോൾ ഓർമ്മ വന്നു.
ഇങ്ങനെ ഒരു സിനിമ വന്നതൊന്നും ആരും അറിഞ്ഞമട്ടില്ല. സീരിയസ്സായ രാഷ്ട്രീയ വിഷയങ്ങളിൽ നിന്ന് മലയാളി അകന്നു പോവുകയാണെന്നു തോന്നുന്നു. എന്താണാവോ ആരുമിതൊന്നും ശ്രദ്ധിക്കാഞ്ഞത്? (ഇവിടെ കമൻ്റ് ബോക്സിൽ പലരും കണ്ടെന്നും ചർച്ച ചെയ്തതാണെന്നും എഴുതിക്കാണുന്നു. അപ്പോൾ ഈ സിനിമ കാണാതിരുന്ന കുറ്റം എൻ്റേതു തന്നെ.)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates