

അവാർഡ് കിട്ടുന്നത് അത്ര വലിയ സംഭവമായിട്ട് തനിക്ക് തോന്നിയിട്ടില്ലെന്ന് നടൻ വിജയരാഘവൻ. പുച്ഛം കൊണ്ടല്ല താനിത് പറയുന്നതെന്നും നടൻ കൂട്ടിച്ചേർത്തു. 55 വർഷത്തോളം ഇവിടെ നിൽക്കാൻ പറ്റി എന്നത് തന്നെ വലിയ കാര്യമല്ലേ എന്നും അദ്ദേഹം ചോദിച്ചു. "അവാർഡ് കിട്ടുന്നത് അത്ര വലിയ സംഭവമായിട്ട് എനിക്ക് തോന്നിയില്ല.
ഞാനിതൊക്കെ ആഗ്രഹിച്ചിരുന്ന അല്ലെങ്കിൽ പ്രതീക്ഷിച്ചിരുന്ന സമയമുണ്ട്. ചില അവാർഡുകളൊക്കെ നിങ്ങൾക്കാണ് എന്ന് എന്നെ വിളിച്ചു പറഞ്ഞിരുന്ന സമയമുണ്ട്. പിറ്റേദിവസം വന്നപ്പോൾ എനിക്കല്ല. അപ്പോൾ പിന്നെ, ഇത് ഇത്രയേ ഉള്ളൂ എന്നൊരു തോന്നൽ നമുക്ക് വന്നു. അതുകൊണ്ട് കിട്ടിക്കഴിഞ്ഞപ്പോൾ വലിയ ആവേശമൊന്നും എനിക്ക് തോന്നിയില്ല.
അത് പുച്ഛം കൊണ്ടല്ല കേട്ടോ. ഒരു കൊച്ചുക്കുട്ടി എനിക്കൊരു പൂവ് തന്നാലും എനിക്ക് സന്തോഷമാണ്. ചേട്ടാ സിനിമ നന്നായിരുന്നുവെന്ന് ആരെങ്കിലും വിളിച്ചു പറഞ്ഞാലും എനിക്ക് ഭയങ്കര സന്തോഷമാ. ഞാൻ നാടകത്തിൽ അഭിനയിച്ചു കൊണ്ടിരുന്ന ആളാണ്. പഠനമൊക്കെ കഴിഞ്ഞ് ഒരു 13- 14 വർഷം ഞാൻ നാടകത്തിൽ തന്നെയായിരുന്നു. അപ്പോഴൊക്കെയും പ്രേക്ഷകനും നമ്മളും തമ്മിൽ നേരിട്ടൊരു ബന്ധമുണ്ടാകുമല്ലോ.
നമ്മുടെ ഇമോഷൻസ് അവരിലേക്ക് പകരുന്നു, അവരുടെ പ്രതികരണം നമ്മളിലേക്ക് വരുന്നു. ആ ഒരു അനുഭവം സിനിമയിൽ ഇല്ല. ആ അനുഭവമാണ് ഒരു നടന്റെ ഏറ്റവും വലിയ സംതൃപ്തി എന്ന് ഞാൻ വിശ്വസിക്കുന്നത്. എന്നാൽ പിന്നെ തനിക്ക് നാടകം കളിച്ചാൽ പോരേ എന്ന് ചോദിക്കും, അങ്ങനെ അല്ല കേട്ടോ. കാശും പ്രശസ്തിയും സിനിമയിൽ ആണ് കൂടുതൽ. ഒരേ സമയം തന്നെ നമ്മളെ എത്രയോ പേർ കാണുന്നു.
മറ്റേത് നമ്മുടെ അഭിനയം എന്ന് പറയുന്നത് മിന്നി മറഞ്ഞു പോവുകയാണ്. എൻ എൻ പിള്ള എന്ന എന്റെ അച്ഛനെ ഓർക്കുന്നത് ഗോഡ്ഫാദർ എന്ന സിനിമ ഉള്ളതുകൊണ്ടാ. പക്ഷേ അദ്ദേഹം എത്രയോ ഗംഭീര നാടകങ്ങൾ എത്രയോ വേദികളിൽ കളിച്ചിരിക്കുന്നു. ആയിരക്കണക്കിന് വേദികളിൽ. അത് ആരെങ്കിലും ഓർക്കുന്നുണ്ടോ ?.
ആരെങ്കിലും വിളിച്ച് നന്നായിരിക്കുന്നു എന്ന് പറയുന്നതാണ്, സിനിമയിലെ നമ്മുടെ സന്തോഷം. അത് ശരിക്ക് പറഞ്ഞാൽ ഞാൻ ആസ്വദിക്കുന്നുണ്ട്. 55 വർഷത്തോളം ഇവിടെ നിൽക്കാൻ പറ്റി എന്നത് തന്നെ വലിയ കാര്യമല്ലേ. എന്റെ ജീവിതമാണ് ഞാൻ വച്ചിരിക്കുന്നത്.
വേറെ ഒരു പണി എനിക്ക് അറിയാനും മേല. അതുകൊണ്ട് ഞാൻ സുഖമായി എന്റെ ഇഷ്ടത്തിന് ജീവിക്കുന്നു. ആരെയും ബുദ്ധിമുട്ടിക്കുന്നില്ല".- ഏഷ്യാനെറ്റ് ന്യൂസിനോട് വിജയരാഘവൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates