

കൊച്ചി: വനിതാ നിര്‍മാതാവിന്റെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ ഡബ്ല്യൂസിസി. സംഘടനാ നേതാക്കള്‍ക്കെതിരായ വനിത നിര്‍മാതാവിന്റെ ആരോപണം ഗുരുതരമാണ്. ആരോപണവിധേയര്‍ തല്‍സ്ഥാനത്ത് നിന്ന് മാറാതെയാണ് അന്വേഷണം നേരിടുന്നത് എന്നത് സംഘടന കുറ്റാരോപിതര്‍ക്ക് ഒപ്പമാണെന്നതിന്റെ തെളിവാണെന്നും ഡബ്ല്യൂസിസി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വനിത നിര്‍മാതാവിന് പൂര്‍ണ പിന്തുണ നല്‍കുന്നതായും കുറിപ്പില്‍ വ്യക്തമാക്കുന്നു.
നിര്‍മാതാക്കളുടെ സംഘടനയുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് എതിരെ തന്റെ വ്യക്തിത്വത്തെ ഹനിക്കുന്നതും, സത്രീ വിവേചനത്തോടെയുമുള്ള പെരുമാറ്റം ഉണ്ടായി എന്ന് വനിതാ നിര്‍മാതാവ് പരാതികള്‍ ഉയര്‍ത്തുന്നത് വളരെ ഗുരുതരവും ആശങ്കാജനകവുമാണ്. കേസിന്റെ ധാര്‍മികമായ ഉത്തരവാദിത്തം പങ്കിട്ടുകൊണ്ട് താല്‍കാലികമായി സ്ഥാനത്തു നിന്ന് മാറി നില്‍ക്കാന്‍ പോലും ഇതുവരെ നേതാക്കന്‍മാര്‍ മിനക്കെട്ടിട്ടില്ലെന്നും കുറിപ്പില്‍ ഡബ്ല്യൂസിസി കുറ്റപ്പെടുത്തുന്നു.
കുറിപ്പിന്‍റെ പൂര്‍ണ രൂപം
'സിനിമയിലെ തൊഴിലുടമകൾ' എന്നാണ് കേരളത്തിലെ ചലച്ചിത്ര നിർമ്മാതാക്കൾ തങ്ങളെത്തന്നെ വിശേഷിപ്പിക്കുന്നത്. അതായത് നിയമപരമായി അവർക്കൊപ്പവും അവരുടെ കീഴിലും ജോലി ചെയ്യുന്ന ഓരോരുത്തർക്കും അച്ചടക്കവും സുരക്ഷയും ഉറപ്പാക്കേണ്ടവരാണ് തൊഴിലുടമകൾ. ഈ സാഹചര്യത്തിൽ നിർമ്മാതാക്കളുടെ സംഘടനയുടെ തലപ്പത്തിരിക്കുന്നവർക്ക് എതിരെ തൻ്റെ വ്യക്തിത്വത്തെ ഹനിക്കുന്നതും, സത്രീ വിവേചനത്തോടെയുമുള്ള പെരുമാറ്റം ഉണ്ടായി എന്ന് വനിതാ നിർമ്മാതാവ് പരാതികൾ ഉയർത്തുന്നത് വളരെ ഗുരുതരവും ആശങ്കാജനകവുമാണ്.
പരാതികൾ ഉന്നയിക്കപ്പെട്ടപ്പെട്ടിരിക്കുന്നത് സംഘടനാ നേതാക്കളെ കുറിച്ചാണ്. അവരിപ്പോഴും സംഘടനയുടെ തലപ്പത്തിരുന്നു കൊണ്ടാണ് കേസ് കൈകാര്യം ചെയ്യുന്നത്. സംഘടന ഈ കാര്യത്തിൽ കുറ്റാരോപിതർക്കൊപ്പമാണ് നിൽക്കുന്നത് എന്നതിൻ്റെ തെളിവുകൂടിയാണിത്. കേസിൻ്റെ ധാർമികമായ ഉത്തരവാദിത്തം പങ്കിട്ടുകൊണ്ട് താൽകാലികമായി സ്ഥാനത്തു നിന്ന് മാറി നിൽക്കാൻ പോലും ഇതുവരെ നേതാക്കൻമാർ മിനക്കെട്ടിട്ടില്ല. മലയാള ചലച്ചിത്ര വ്യവസായത്തെ നയിക്കേണ്ടത് കൃത്യമായ പ്രൊഫഷണൽ മൂല്യങ്ങളാണ് എന്നും കാലഹരണപ്പെട്ട ഏതെങ്കിലും അധികാര സമവാക്യങ്ങൾക്കുള്ളിൽ ഈ മേഖല തളച്ചിടപ്പെടേണ്ടതല്ലെന്നും ഉറപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
തൻ്റെ മേഖലയിലെ ദുഷ്പ്രവണതകൾക്കെതിരെ ശബ്ദമുയർത്തിയ വനിതാ നിർമ്മാതാവിന് പൂർണമായ ഐക്യദാർഢ്യം അറിയിക്കുന്നു. ഇവിടെ സ്വന്തം വഴി വെട്ടിത്തെളിക്കുന്നതിന് അസാമാന്യമായ ധൈര്യം ആവശ്യമാണ്. ഹേമകമ്മറ്റി റിപ്പോർട്ടിൽ പ്രതിപാദിക്കുന്ന "നിശബ്ദതയുടെ സംസ്കാരം" പ്രതിഷേധിക്കുന്ന സ്വരങ്ങളെ എങ്ങനെ അടിച്ചമർത്തുന്നു എന്നതിന്റെ സാക്ഷ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
