ദുബൈ: യുഎഇയിൽ സ്കൂൾ സ്ഥാപിക്കുന്ന കാര്യം സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പരിഗണനയിലുണ്ടെന്ന് ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു.
ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിബിഎസ്ഇ അന്താരാഷ്ട്ര ബോർഡ് രൂപീകരിക്കാൻ ആലോചിക്കുന്നുണ്ട്. അത് രൂപീകരിച്ച ശേഷം ആഗോളതലത്തിൽ യുഎഇ ഉൾപ്പെടെ ഉള്ള സ്ഥലങ്ങളിൽ സ്കൂളുകൾ ആരംഭിക്കുമെന്നും മന്ത്രി വിശദീകരിച്ചു.
യു എ ഇയിലെ 12 സിബിഎസ്ഇ സ്കൂളുകൾ അടൽ ടിങ്കറിങ് ലാബ് (എടിഎൽ) സംവിധാനത്തിൽ ചേർന്നതായി കേന്ദ്രമന്ത്രി പറഞ്ഞു.
അടൽ ഇന്നൊവേഷൻ മിഷന്റെ സംരംഭമായ അടൽ ടിങ്കറിങ് ലാബ്, സ്കൂൾ വിദ്യാർത്ഥികൾക്ക് ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനിയറിങ്, ഗണിതം (എസ്ടിഇഎം) എന്നിവയിൽ പ്രായോഗിക പഠനാന്തരീക്ഷം നൽകുന്നു.
ഇന്നൊവേഷൻ, സർഗ്ഗാത്മകത എന്നിവയെ ആധാരമാക്കി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ ലാബുകൾ, 3D പ്രിന്ററുകൾ, റോബോട്ടിക്സ് കിറ്റുകൾ, ഇലക്ട്രോണിക്സ് ബോർഡുകൾ തുടങ്ങിയ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ഈ മേഖലയിൽ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നു.
ഇതിലൂടെ പ്രശ്നങ്ങൾക്ക് പ്രോട്ടോടൈപ്പ് പരിഹാരങ്ങൾ സൃഷ്ടിക്കാൻ അവരെ പ്രാപ്തരാക്കുന്നു. ജിജ്ഞാസ, വിമർശനാത്മക ചിന്ത, പ്രശ്‌നപരിഹാര കഴിവുകൾ എന്നിവ വളർത്തിയെടുക്കുന്നതിലൂടെ, അടുത്ത തലമുറയിലെ ഇന്നൊവേറ്റേഴ്സിനെ വളർത്തിയെടുക്കാൻ അടൽ ടിങ്കറിങ് ലാബുകൾ ലക്ഷ്യമിടുന്നു.
"അവർ എടിഎൽ സെൽഫ് ഫിനാൻസിങ് രീതിയിലായിരിക്കും പ്രവർത്തിക്കുക, പക്ഷേ സർക്കാർ പ്രോട്ടോക്കോളുകൾക്ക് വിധേയമായിരിക്കും," മന്ത്രി പറഞ്ഞതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
കോൺസുലേറ്റിൽ സിബിഎസ്ഇ സ്കൂളുകളിലെ പ്രിൻസിപ്പൽമാരുമായും വിദ്യാഭ്യാസ പ്രവർത്തകരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ അധ്യാപക ദിനാഘോഷവും ഇതിനൊപ്പം നടന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
