

ദുബൈ: താമസസ്ഥലവുമായി ബന്ധപ്പെട്ട് കരാറിലെ വ്യവസ്ഥകൾ ലംഘിച്ചതിനെത്തുടർന്ന് ഉടമയും കമ്പനിയും തമ്മിലുണ്ടായിരുന്ന റിയൽ എസ്റ്റേറ്റ് കരാർ റദ്ദാക്കി ദുബൈ കോടതി. കരാറിൽ തവണകളായി പണം അടയ്ക്കാമെന്ന വ്യവസ്ഥയിൽ വീഴ്ച വരുത്തിയ ഉടമയോട് നഷ്ടപരിഹാരമായി 250,000 ദിർഹം കമ്പനിക്ക് നൽകാനും ദുബൈ റിയൽ എസ്റ്റേറ്റ് കോടതി ഉത്തരവിട്ടു. താമസസ്ഥലം ഉടമയിൽ നിന്ന് കമ്പനിക്ക് തിരിച്ചു എഴുതി നൽകണമെന്നും കോടതി വിധിയിൽ പറയുന്നു.
2019ൽ നിർമാണം പൂർത്തിയാക്കിയ താമസസ്ഥലം 23.86 ലക്ഷം ദിർഹമിന് ആണ് ഉടമയ്ക്ക് കമ്പനി വിറ്റത്. ഇതിൽ 10 ശതമാനം തുക ആദ്യം തന്നെ ഉടമ അടച്ചിരുന്നു. ബാക്കി തുക 21 തവണകളായി അടക്കാനുമായിരുന്നു കരാർ.എന്നാൽ ഉടമ പണം അടയ്ക്കാതെ വന്നതോടെ കമ്പനി കോടതിയെ സമീപിച്ചു. പണമിടപാട് രേഖകൾ, താമസ്ഥലവുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്, കരാർ തുടങ്ങിയ നിരവധി തെളിവുകൾ കമ്പനിയിൽ കോടതി ഹാജരാക്കി.
തെളിവുകൾ പരിശോധിച്ച കോടതി ഉടമ പണമടയ്ക്കാൻ വൈകിയത് കമ്പനിക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയാതായി കണ്ടെത്തി. പണം പൂർണ്ണമായും അടക്കാത്തതിനാൽ ഉടമയ്ക്ക് സ്വത്തിൽ അവകാശം ഉന്നയിക്കാൻ കഴിയില്ലെന്നും കോടതി വിലയിരുത്തി. ഇതേതുടർന്ന് കമ്പനിക്ക് നഷ്ടപരിഹാരം നൽകാനും താമസസ്ഥലം കമ്പനിക്ക് തിരിച്ചു എഴുതി നൽകാനും കോടതി ഉത്തരവിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates