

ദുബൈ: ഓൺലൈനിൽ വന്നിട്ടുള്ള പുതിയ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലിസ്, ഇത്തവണ ഉപഭോക്തൃ സംരക്ഷണത്തിന്റെ മറവിലാണ് തട്ടിപ്പ് നടക്കുന്നതെന്ന് പൊലിസ് അറിയിച്ചു.
സെർച്ച് എൻജിനുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വ്യാജ ഉപഭോക്തൃ സംരക്ഷണ വെബ്‌സൈറ്റുകൾ വഴി ഓൺലൈൻ തട്ടിപ്പ് നടത്തുന്നതിനുള്ള പുതിയ ശ്രമത്തിനെതിരെ ദുബൈ പൊലിസ് മുന്നറിയിപ്പ് നൽകി.
ഈ വെബ്‌സൈറ്റുകൾ സൃഷ്ടിക്കുന്ന തട്ടിപ്പുകാർ ഔദ്യോഗിക "ഉപഭോക്തൃ സംരക്ഷണ" പ്ലാറ്റ്‌ഫോമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്.ഇവർ "റിമോട്ട് അക്‌സസ്" ആപ്ലിക്കേഷനുകൾ വഴി ഇരകളുടെ മൊബൈൽ ഡേറ്റാ അക്‌സസ് ചെയ്യാൻ ഉപയോഗിക്കുകയും അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തുകയും ചെയ്യുന്നുവെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ ആന്റി-ഫ്രോഡ് വിഭാഗം പറഞ്ഞു.
പൊതുജനങ്ങൾ ഔദ്യോഗിക ഉപഭോക്തൃ സംരക്ഷണ മാർഗങ്ങൾ ഉപയോഗിക്കണമെന്നും സംശയാസ്പദമായ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കണമെന്നും പൊലിസ് പറഞ്ഞു.
ഇത്തരം തട്ടിപ്പ് ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വ്യക്തിഗത ഡേറ്റയും പണവും സംരക്ഷിക്കുന്നതിനായി, ഇ-ക്രൈം പ്ലാറ്റ്‌ഫോം വഴിയോ 901 എന്ന നമ്പറിൽ വിളിച്ചോ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ഈ പുതിയ തട്ടിപ്പ് പദ്ധതി എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് ദുബൈ പൊലിസ് പറഞ്ഞു,
ഒരു വ്യക്തി പരാതി ഫയൽ ചെയ്യാൻ ഉപഭോക്തൃ സംരക്ഷണ പ്ലാറ്റ്‌ഫോം തിരയുമ്പോൾ, അവർക്ക് ഈ വ്യാജ വെബ്‌സൈറ്റുകളിലേതെങ്കിലും അവരുടെ ശ്രദ്ധയിൽപെടും.
പരാതികൾ സമർപ്പിക്കാനുള്ള യഥാർത്ഥ സൈറ്റിന്റെ ലിങ്ക് ആണെന്ന് കരുതി, വ്യാജ വെബ്‌സൈറ്റുകളിൽ അവരുടെ പേര്, ഇമെയിൽ, ഫോൺ നമ്പർ, പരാതി വിവരണം തുടങ്ങിയ സ്വകാര്യ വിവരങ്ങൾ നൽകുന്നു.
തട്ടിപ്പുകാർ പിന്നീട് പരാതി നൽകിയ വ്യക്തിയെ നേരിട്ട് ബന്ധപ്പെടുകയും, ഔദ്യോഗിക ജീവനക്കാരനാണെന്ന് നടിക്കുകയും, വിശ്വസനീയമാണെന്ന് തോന്നിപ്പിക്കുന്നതിനും പരാതിക്കാരന്റെ വിശ്വാസം നേടുന്നതിനുമായി പരാതിയുടെ വിശദാംശങ്ങൾ പറയുകയും ചെയ്യുന്നു.
വിശ്വാസം സ്ഥാപിച്ചുകഴിഞ്ഞാൽ, തട്ടിപ്പുകാർ പരാതി നൽകിയ വ്യക്തിയോട് റിമോട്ട് കൺട്രോൾ സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്യാൻ നിർദ്ദേശിക്കുന്നു. ഇത് ആ വ്യക്തിയുടെ ഫോൺ സ്‌ക്രീൻ തത്സമയം കാണാനും, ബാങ്കിങ് വിവരങ്ങൾ മോഷ്ടിക്കാനും, നിയമവിരുദ്ധമായി പണം കൈമാറ്റം, സാധനങ്ങൾ വാങ്ങുക എന്നിവയ്ക്ക് തട്ടിപ്പുകാർക്ക് ഉപയോഗിക്കുന്നു.
തട്ടിപ്പിന് ഇരയാക്കപ്പെടുന്ന വ്യക്തി ഉപയോഗിക്കുന്ന ഫോണിന്റെ ഉള്ളടക്കം ലഭിക്കുന്നതിനും, തട്ടിപ്പുകാരന് പൂർണ്ണ നിയന്ത്രണം നൽകുന്നതിനും, സ്വകാര്യ ഡേറ്റാ നേടുന്നതിനും, അതിന്റെ നിയമവിരുദ്ധമായ ഉപയോഗം സാധ്യമാക്കുന്നതിനും ലക്ഷ്യമിട്ട് പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ ആപ്ലിക്കേഷനുകളെന്ന് പൊലിസ് പറഞ്ഞു.
ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വ്യവസായത്തിലുടനീളം ആരോഗ്യകരമായ മത്സരശേഷി, ന്യായമായ രീതികൾ, നീതി എന്നിവ ഉറപ്പാക്കുന്നതിനും ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി ദുബൈ നിരവധി പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദുബൈ കോർപ്പറേഷൻ ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് ഫെയർ ട്രേഡിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പിന്റെ ആക്ടിങ് ഡയറക്ടർ അഹമ്മദ് അഹ്ലി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates