അബുദാബി: അന്തരീക്ഷ മലിനീകരണം കുറയ്ക്കാനായി യു എ ഇയിൽ 10 കോടി കണ്ടൽച്ചെടികൾ നട്ടു പിടിപ്പിക്കാൻ ഒരുങ്ങുന്നു. പൊതുജനങ്ങളുടെയും സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് സർക്കാർ പദ്ധതി നടപ്പിലാക്കുക. 2030 ൽ പദ്ധതി ലക്ഷ്യം കൈവരിക്കുമെന്ന് പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദാഹക് പറഞ്ഞു. ലോക കണ്ടൽ സംരക്ഷണ ദിനത്തിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് അവർ ഇക്കാര്യം അറിയിച്ചത്.
കണ്ടൽച്ചെടി സംരക്ഷിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും പ്രകൃതിയുടെ ഈ അമൂല്യ സമ്പത്തിനെ സംരക്ഷിക്കാനായി വലിയ പ്രവർത്തനമാണ് രാജ്യം നടത്തുന്നത് എന്നും അവർ പറഞ്ഞു.
തീരമേഖലകളിൽ കണ്ടൽച്ചെടികൾ വളർത്തുന്നത് വഴി കടൽ കയറ്റവും മണ്ണൊലിപ്പും തടയാനും കാലാവസ്ഥാ മാറ്റത്തെ ചെറുക്കാനും സാധിക്കുമെന്ന് അവർ വ്യക്തമാക്കി. മഴക്കാടുകൾക്ക് കഴിയുന്നതിനെക്കാൾ നാല് മടങ്ങ് അധികം കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുക്കാൻ കണ്ടൽച്ചെടികൾക്കു കഴിയും. അത് കൊണ്ട് കണ്ടൽ ചെടികൾ നട്ട് പിടിപ്പിക്കാൻ പൊതു ജനങ്ങൾ മുന്നോട്ട് വരണമെന്നും അവർ അഭ്യർത്ഥിച്ചു.
2050 ആകുമ്പോൾ രാജ്യത്തെ അന്തരീക്ഷ മലിനീകരണത്തിന്റെ സൂചിക പൂജ്യത്തിലെത്തിക്കാനുള്ള ശ്രമമാണ് നടത്തി വരുന്നത്. അതിൽ നിർണായക പങ്ക് വഹിക്കുന്നത് കണ്ടൽച്ചെടികളാണ്. അത് കൊണ്ട് പദ്ധതി പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കണമെന്നും പരിസ്ഥിതി മന്ത്രി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates