കുവൈത്ത് സിറ്റി: കുവൈത്തിൽ ഇനി മുതൽ വിദേശികൾക്കും സ്വത്ത് വാങ്ങാം. വീടുകൾ, കമ്പനികൾ തുടങ്ങിയ സ്വത്തുക്കൾ സ്വന്തമാക്കുന്നതിൽ നിന്ന് വിദേശികളെ വിലക്കി 1979 ൽ കുവൈത്ത് ഉത്തരവിറക്കിയിരുന്നു.
ഈ നിയമത്തിൽ ഭേദഗതി വരുത്തിയതായി കുവൈത്ത് അധികൃതർ വ്യക്തമാക്കി. കൃത്യമായ മാനദണ്ഡങ്ങൾ അനുസരിച്ച് വിദേശികൾക്ക് സ്വത്തുക്കൾ വാങ്ങാം. എന്നാൽ വീടുകൾ സ്വന്തമായി വാങ്ങാൻ അനുമതി നൽകിയിട്ടില്ല.
കുവൈത്ത് സ്വദേശികളുടെ ഉടമസ്ഥതയിൽ അല്ലാതെ പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് കമ്പനികൾക്കും രാജ്യത്ത് ലിസ്റ്റ് ചെയ്തിരിക്കുന്ന ഷെയർ ഹോൾഡിങ് കമ്പനികൾക്കും മാത്രമാണ് ഭൂമി വാങ്ങാൻ അനുമതിയുള്ളത്. ഇങ്ങനെ വാങ്ങുന്ന സ്വത്തിൽ വ്യാപാരം നടത്തുക എന്നതായിരിക്കണം കമ്പനികളുടെ ഉദ്ദേശ്യമെന്നും പുതിയ നിയമത്തിൽ പറയുന്നു.
ജിസിസി അംഗരാജ്യങ്ങളിലുള്ള പൗരന്മാർക്ക് കുവൈത്തിൽ സ്വത്ത് സ്വന്തമാക്കുമ്പോൾ രാജ്യത്തെ പൗരന്മാർ എന്ന പരിഗണന ലഭിക്കുമെന്നും ഉത്തരവിൽ പറയുന്നു.
മുൻപ് കുവൈത്തിൽ ഭൂമി സ്വന്തമാക്കുന്നതിന് കർശന നിയന്ത്രങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. കുവൈത്തിൽ അമ്മയുടെ പാരമ്പര്യ സ്വത്ത് ലഭിക്കുന്ന മക്കൾ ഒരു വർഷത്തിനുള്ളിൽ വിൽക്കണമെന്ന് നിയമം ഉണ്ടായിരുന്നു.
മാത്രവുമല്ല വിവിധ രാജ്യങ്ങളുടെ എംബസി പണിയാൻ 4,000 ചതുരശ്ര മീറ്റർ സ്ഥലം മാത്രമാണ് നൽകിയിരുന്നത്. അവിടെ ഇരു രാജ്യങ്ങൾ തമ്മിലുള്ള ധാരണ പ്രകാരം കെട്ടിടം പണിയാൻ അനുമതി നൽകിയിരുന്നു.
നിലവിൽ മിക്ക ഗൾഫ് രാജ്യങ്ങളും വിദേശികൾക്ക് നേരിട്ട് വീടുകൾ വാങ്ങാൻ അനുമതി നൽകിയിട്ടുണ്ട്. ചില സംസ്ഥാനങ്ങൾ ദീർഘകാല താമസ പെർമിറ്റുകൾ പോലും ഇത്തരത്തിലുള്ള ആളുകൾക്ക് നൽകുന്നുണ്ട്.
സമാനമായ രീതിയിൽ റിയൽ എസ്റ്റേറ്റ് മേഖലയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള തീരുമാനം കുവൈത്ത് സ്വീകരിക്കുമെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates