ദുബൈ: മിഡിൽ ഈസ്റ്റ് എയർലൈൻസുകൾ അതിവേഗം വളരുകയാണ്. കൂടുതൽ വിമാനങ്ങൾ വാങ്ങാനും സർവീസുകൾ വർധിപ്പിക്കാനും കമ്പനികൾ ഇപ്പോൾ തന്നെ പദ്ധതി ആവിഷ്ക്കരിച്ചു കഴിഞ്ഞു. 2030 ൽ വൻ മാറ്റമാകും വ്യോമ ഗതാഗത രംഗത്ത് ഉണ്ടാകുക എന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. പക്ഷെ ഒരു കുഴപ്പമുണ്ട്. ഈ വിമാനങ്ങൾ പറപ്പിക്കാൻ വേണ്ടത്ര പൈലറ്റുമാർ ഇല്ലായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അമേരിക്കൻ ഗ്ലോബൽ മാനേജ്മെന്റ് കൺസൽട്ടിങ് സ്ഥാപനമായ ഒലിവർ വൈമൻ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 2030ഓടെ ഗൾഫ് രാജ്യങ്ങളിൽ 10,300-ലധികം പൈലറ്റുമാരുടെ കുറവ് ഉണ്ടാകുമെന്നാണ് പറയുന്നത്. വിദേശ പൈലറ്റുകളെ ആശ്രയിക്കുന്ന നിലപാട് ആണ് ഗൾഫ് എയർലൈൻസുകൾ തുടരുന്നത്.
എന്നാൽ അമേരിക്ക, യൂറോപ്പ് എന്നിവടങ്ങളിൽ ഇപ്പോൾ പോലും മതി ആയ രീതിയിൽ പൈലറ്റുമാരെ ലഭിക്കാനില്ല. 2030ൽ വലിയ മാറ്റത്തിനു ഗൾഫ് രാജ്യങ്ങൾ ഒരുങ്ങുമ്പോൾ എവിടെ നിന്ന് പൈലറ്റുമാരെ കണ്ടെത്താൻ കഴിയുമെന്നാണ് റിപ്പോർട്ടിലെ ചോദ്യം.
പരമ്പരാഗതമായി തുടരുന്ന കരിയർ ഗോളുകൾ പൂർത്തിയാക്കി പ്രൊമോഷനും ഉയർന്ന ശമ്പളവും നേടാൻ ആഗ്രഹിക്കുന്ന ഒരു ചിന്താഗതിയല്ല പുതിയ തലമുറയിലെ പൈലറ്റുമാർക്ക് ഉള്ളത്. പുതിയ തലമുറയിലെ പൈലറ്റുമാർ മെച്ചപ്പെട്ട ജീവിത നിലവാരത്തിനാണ് പ്രാധാന്യം നൽകുന്നത്.
മുൻ തലമുറയിലെ പൈലറ്റുമാരെ പോലെ മുഴുവൻ സമയ ജോലിക്കൊന്നും അവർക്ക് താല്പര്യമില്ല. ഇതും പൈലറ്റുമാരുടെ കുറവിന് കരണമാകുന്നുണ്ട്.
ഉയർന്ന ശമ്പളവും കൂടുതൽ സൗകര്യപ്രദമായ ജോലി നിബന്ധനകളുമൊക്കെ അംഗീകരിച്ചാണ് പല കമ്പനികളും പൈലറ്റുമാരെ പിടിച്ചു നിർത്തുന്നത്. ഇത് വിമാന കമ്പനികളുടെ ചെലവ് വേഗത്തിൽ ഉയരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ സാഹചര്യത്തിൽ, ഗൾഫ് എയർലൈൻസുകൾ ആധുനിക ട്രെയിനിങ് സംവിധാനങ്ങളിലേക്കും സിമുലേഷൻ, വി ആർ , എ ആർ പോലുള്ള സാങ്കേതിക പരിശീലനങ്ങളിലേക്കും കൂടുതൽ നിക്ഷേപം നടത്തുകയാണ്.
പ്രാദേശിക പൈലറ്റ് പരിശീലന കേന്ദ്രങ്ങളിലൂടെ സ്വന്തം പൈലറ്റുമാരെ വളർത്തുക എന്നതാണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യം. ദുബൈയും അബുദാബിയും ഉൾപ്പെടെ യു എ ഇയിലെ എവിയേഷൻ അക്കാദമികളിൽ പഠനത്തിനായി കൂടുതൽ പേർ എത്തുമെന്നാണ് കണക്ക് കൂട്ടലുകൾ.
യു എ ഇയിൽ പുതിയ വിമാനത്താവളങ്ങളും, വ്യോമയാന വികസന പദ്ധതികളും പൈലറ്റുമാരോടൊപ്പം എഞ്ചിനീയർമാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കും എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. 2030ന് ശേഷം വിമാന മേഖലയിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വിപണിയായി ഗൾഫ് മേഖല മാറുമെന്നുമാണ് വിലയിരുത്തൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates