മസ്കത്ത്: ഒമാനിൽ അപകടകരമായി രീതിയിൽ വൈറസ് വ്യാപിക്കുന്നു എന്ന പ്രചാരണം തെറ്റാണെന്ന് അധികൃതർ. രാജ്യത്ത് ഒരു തരത്തിലുമുള്ള വൈറസ് വ്യാപനമുണ്ടായിട്ടില്ലെന്നും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ദോഫാർ ഗവർണറേറ്റിൽ പനി പിടിച്ചവരുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായതായും ഹോസ്പിറ്റലിൽ രോഗികൾ നിറഞ്ഞു കവിഞ്ഞതായും ഇത് വൈറസ് വ്യാപനത്തിന്റെ തുടക്കമാണ് എന്നുമായിരുന്നു സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന വിഡിയോ സന്ദേശം. ഇതേ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരാകുകയും ആരോഗ്യ മന്ത്രാലയത്തെ സമീപിക്കുകയും ചെയ്തിരുന്നു.
ഇതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ അധികൃതർ തീരുമാനിച്ചത്. ദോഫാറിലെ സാഹചര്യങ്ങൾ നീരീക്ഷിച്ചു വരുകയാണെന്നും ഇതുവരെ വൈറസ് വ്യാപനവുമായിട്ടു ബന്ധപ്പെട്ട എന്തെങ്കിലും സൂചനകൾ ലഭിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ ഉൾക്കൊള്ളുന്ന വിഡിയോ ക്ലിപ്പിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് നിർദേശം നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴി അറിയിക്കും. അല്ലാതെയുള്ള പ്രചാരണങ്ങൾ ജനങ്ങൾ വിശ്വസിക്കരുതെന്നും അധികൃതർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
