മസ്കത്ത്: വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. ഈ വർഷം ഒമാനിൽ സംഭവിച്ച അപകടങ്ങളിലെ പ്രധാന കാരണം ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് കർശന നിലപാടുമായി ഒമാൻ പൊലീസ് രംഗത്ത് എത്തിയത്. വാഹനങ്ങൾ ഓടിക്കുന്ന സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക എ ഐ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ട്രാഫിക്ക് നിയമനം കണ്ടെത്തിയാൽ കനത്ത പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി.
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചത് കാരണം കഴിഞ്ഞ വർഷം 99 മരണങ്ങളാണ് രാജ്യത്തുണ്ടായത്. 2023ൽ 80പേരും 2022ൽ 63പേരുമാണ് മരിച്ചത്. യാത്രക്കിടെ മൊബൈൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധ മാറുകയും വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റുള്ള വാഹനങ്ങളുമായി കൂട്ടിയിടിക്കുകയും ചെയ്യും. ഇങ്ങനെ ആണ് കൂടുതൽ ആളുകളും മരിച്ചത്.
കഴിഞ്ഞ വർഷത്ത കണക്കുകൾ പരിശോധിച്ചാൽ ഒമാനിൽ 1854 റോഡ് അപകടങ്ങളാണ് ഉണ്ടായത്. ഇതിൽ 586 പേർ മരിക്കുകയും 1936 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റോഡ് നിയമങ്ങൾ കർശനമായി നടപ്പാക്കിയിട്ടും ഈ വർഷവും സമാനമായ രീതിയിൽ റോഡ് അപകടങ്ങൾ ഉയരുകയാണ്.
അമിത വേഗം,മോശം പെരുമാറ്റം, ക്ഷീണം, ഓവർടേക്കിങ്, ലഹരി, വാഹനങ്ങളിലെ തകരാറുകൾ എന്നിവയാണ് അപകട കാരണമായി പൊലീസ് കണ്ടെത്തിയിരിക്കുന്നത്. അപകടങ്ങൾ കുറയ്ക്കാനായി ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് അഭ്യർത്ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
