റിയാദ്: ജഡ്ജിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധ ശിക്ഷ നടപ്പിലാക്കി. ജലാല്‍ ബിന്‍ ഹസന്‍ ബിന്‍ അബ്ദുല്‍കരീം ലബാദ് എന്നയാളുടെ വധ ശിക്ഷയാണ് സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ വെച്ച് നടപ്പിലാക്കിയത്. ജഡ്ജി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ജീറാനിയെ തട്ടിക്കൊണ്ടുപോയി വധിച്ച സംഘത്തിലെ അംഗമാണ് ഇയാൾ.
2016 ഡിസംബറിലാണ് അല്‍അവാമിയയിലെ വീട്ടിൽ നിന്ന് തീവ്രവാദ സംഘം ജഡ്ജിനെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് കുടുംബം നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ ഇദ്ദേഹത്തെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. 2017 ഡിസംബറില്‍ ജഡ്ജിന്റെ മൃതദേഹം കണ്ടെത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൊലപ്പെടുത്തും മുൻപ് പ്രതികൾ അതിക്രൂരമായി ജഡ്ജിനെ ഉപദ്രവിച്ചിരുന്നതായി കണ്ടെത്തി.
തുടർന്ന് കേസിൽ സൗദി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. സൗദി പൗരന്‍ മുഹമ്മദ് ഹുസൈന്‍ അൽ അമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത് എന്ന് കണ്ടെത്തി. ഈ സംഘത്തിലെ അംഗങ്ങളുമായി വിവിധ ഇടങ്ങളിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും സംഘത്തിലെ 7 പേരെ വധിക്കുകയും ചെയ്തു. ഒടുവിൽ ജഡ്ജിനെ കൊലപ്പെടുത്തിയ സംഘത്തിലെ അവസാനത്തെ ആളായ ജലാല്‍ ബിന്‍ ഹസനനെ പൊലീസ് ജീവനോടെ പിടികൂടുകയും കോടതി വിധി അനുസരിച്ചു വധശിക്ഷ നടപ്പാക്കുകയായിരുന്നു.
സൗദി അറേബ്യയിലെ ഖത്തീഫില്‍ ഷിയ വിഭാഗത്തിലെ ചെറിയ സംഘം നടത്തിയ ദേശവിരുദ്ധ പ്രവർത്തനങ്ങളെ എതിർത്തതിനാണ് ജസ്റ്റിസ് ഷെയ്ഖ് മുഹമ്മദ് അല്‍ജീറാനിയെ ഭീകരർ വധിക്കാനുള്ള കാരണം. 2011 ൽ വീടിന് തീ വെച്ചും,2012 ൽ വെടിവെച്ചു കൊലപ്പെടുത്താനും ഭീകരർ ശ്രമം നടത്തിയിരുന്നു. എന്നാൽ ഈ നീക്കത്തിലൂടെ ജഡ്ജിനെ അപായപ്പെടുത്താൻ അക്രമികൾക്ക് കഴിഞ്ഞിരുന്നില്ല. ഒടുവിൽ തട്ടി കൊണ്ട് പോയി അതിക്രൂരമായി ജഡ്ജിനെ കൊലപ്പെടുത്തുകയായിരുന്നു സംഘം ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates