

തിരുവനന്തപുരം: പ്രവാസി മലയാളികൾക്കുള്ള ക്ഷേമ പെൻഷൻ വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ സർക്കാർ പരിശോധിച്ചു വരികയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയെ അറിയിച്ചു.2026 ജനുവരി വരെ കേരള പ്രവാസി ക്ഷേമ ബോർഡിന് ലഭിച്ച നിരവധി പെൻഷൻ അപേക്ഷകൾ ഇതുവരെ പരിഗണിക്കാത്തതും അതിനുശേഷം ലഭിച്ച അപേക്ഷകളിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലാത്തതും ആശങ്കയുണ്ടെന്നും മുഖ്യമ്രന്തി പറഞ്ഞു.
പ്രവാസി ക്ഷേമ പെൻഷനുകളുടെ വിതരണം കാര്യക്ഷമമാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികൾ സർക്കാർ പരിശോധിച്ചുവരികയാണെന്നും മുഖ്യമ്രന്തലി പറഞ്ഞു. പ്രവാസി മലയാളികളുടെ സാമൂഹിക സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനും അവർക്കുള്ള ക്ഷേമ പദ്ധതികൾ ഏകോപിപ്പിക്കുന്നതിനുമാണ് കേരള പ്രവാസി ക്ഷേമ ബോർഡ് രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിലവിൽ 18 നും 60 നും ഇടയിൽ പ്രായമുള്ള പ്രവാസി മലയാളികൾക്ക് ക്ഷേമനിധിയിൽ അംഗത്വത്തിന് അർഹതയുണ്ട്. പെൻഷന് അർഹത നേടുന്നതുവരെ തുടർച്ചയായി വിഹിതം അടയ്ക്കുന്ന അംഗങ്ങൾക്ക് പദ്ധതി പ്രകാരം ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
2026 മെയ് വരെയുള്ള കണക്കുകൾ പ്രകാരം, ക്ഷേമനിധിയിൽ ഏകദേശം 9.5 ലക്ഷം അംഗങ്ങളും 94,666 പെൻഷൻകാരുമുണ്ട്. വിദേശത്ത് താമസിക്കുന്ന അംഗങ്ങൾക്ക് 3,500 രൂപയും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്കും മടങ്ങിയെത്തുന്നവർക്കും 3,000 രൂപയുമാണ് ഏറ്റവും കുറഞ്ഞ പ്രതിമാസ പെൻഷൻ എന്ന് മുഖ്യമന്ത്രി പറഞ്ഞു. പെൻഷൻ ഗുണഭോക്താക്കൾ എല്ലാ വർഷവും മാർച്ചിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
നേരിട്ട് ഹാജരാകാൻ കഴിയാത്തവർക്ക് ഇന്ത്യയിലാണെങ്കിൽ ഒരു ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളോ വിദേശത്താണെങ്കിൽ ഒരു ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥനോ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാം. വിദേശത്ത് പെൻഷൻകാർ എംബസികൾ വഴി സർട്ടിഫിക്കറ്റുകൾ നേടുന്നതിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്, വിദേശ ഡയറക്ടർമാരുടെ സ്വകാര്യ ഇമെയിൽ അക്കൗണ്ടുകൾ വഴി അയയ്ക്കുന്ന ലൈഫ് സർട്ടിഫിക്കറ്റുകൾ സ്വീകരിക്കാൻ ബോർഡ് അനുമതി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിനുള്ള ഇടവേള നീട്ടുക, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ ഇതിനായി സ്വീകരിക്കാൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ സർക്കാർ പരിശോധിക്കുമെന്ന് സതീശൻ പറഞ്ഞു.