

ദുബൈ: ദുബൈയിൽ സ്വന്തം എമിറേറ്റ്സ് ഐഡി മറ്റൊരാൾക്ക് ഉപയോഗിക്കാൻ നൽകിയതിന് പിന്നാലെയുണ്ടായ അനുഭവം പറഞ്ഞ് മലയാളി യുവതി. ദുബൈയിലെ ഇൻഫ്ലുവൻസറായ ആഷ് ദേവ് റിയാസാണ് തനിക്കുണ്ടായ ദുരനുഭവം സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തി രംഗത്ത് വന്നത്.
എമിറേറ്റ്സ് ഐഡി ലഭിച്ച ആദ്യകാലത്താണ് സംഭവം നടന്നതെന്ന് യുവതി പറയുന്നു. പരിചയമുള്ള ഒരാൾ പുതിയ ഫ്ലാറ്റിലേക്ക് ഹോം ഇന്റർനെറ്റ് കണക്ഷൻ എടുക്കാൻ എമിറേറ്റ്സ് ഐഡി വേണമെന്ന് യുവതി സ്വന്തം ഐഡി കൈമാറി. അതുപയോഗിച്ചാണ് അയാൾ ഇന്റർനെറ്റ് കണക്ഷൻ എടുത്തത്.പിന്നീട് യുവതി താമസസ്ഥലം മാറുകയും ഇന്റർനെറ്റ് കണക്ഷൻ എടുത്തവർ ആ ഫ്ലാറ്റ് ഒഴിഞ്ഞുപോവുകയും ചെയ്തു. എന്നാൽ മൂന്ന് വർഷങ്ങൾക്ക് ശേഷം മറ്റൊരു ആവശ്യത്തിനായി യുവതി സ്വന്തം എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് ഒരു സിം കാർഡ് എടുത്തു. സിമ്മുമായി ബന്ധപ്പെട്ട മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് പരിശോധിച്ചപ്പോൾ അക്കൗണ്ടിൽ 1,797.95 ദിർഹത്തിന്റെ കുടിശ്ശികയുള്ളതായി കണ്ടെത്തി.
താൻ ഉപയോഗിക്കാത്ത സിമ്മിന് എങ്ങനെയാണ് ഇത്രയും തുക വന്നതെന്ന് ടെലികോം അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് യുവതി കാര്യം അറിയുന്നത്. ഇത് മൊബൈൽ ബില്ലല്ലെന്നും, വർഷങ്ങൾക്ക് മുമ്പ് എടുത്ത ഹോം ഇന്റർനെറ്റ് കണക്ഷന്റെ കുടിശ്ശികയാണെന്നും അധികൃതർ വ്യക്തമാക്കി. തുടർന്ന് യുവതി ബിൽ അടയ്ക്കാതെ പോയ പരിചയക്കാരനെ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ ആദ്യം തന്നെ യുവതിയെ അറിയില്ലെന്ന നിലപാടാണ് ഇയാൾ സ്വീകരിച്ചത്. പിന്നീട് യുവതി കള്ളം പറയുകയാണെന്ന് വരുത്തിത്തീർക്കാനും ശ്രമിച്ചതായി യുവതി പറയുന്നു.
നിയമപരമായ മറ്റ് ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഒടുവിൽ യുവതിക്ക് ആ വലിയ തുക മുഴുവൻ സ്വന്തമായി അടയ്ക്കേണ്ടി വന്നു. എമിറേറ്റ്സ് ഐഡി നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്. ഒരു കാരണവശാലും അത് മറ്റാർക്കും ഉപയോഗിക്കാൻ നൽകരുതെന്നും വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
യുഎഇ ഗവൺമെൻറ് രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും രാജ്യത്തെ ഐഡൻറിറ്റിയുടെയും റസിഡൻസി സ്റ്റാറ്റസിൻറെയും തെളിവായി നൽകുന്ന ഒരു തിരിച്ചറിയൽ കാർഡാണ് എമിറേറ്റ്‌സ് ഐഡി കാർഡ്. എമിറേറ്റ്സ് ഐഡൻറിറ്റി അതോറിറ്റി (EIDA) ആണ് എമിറേറ്റ്സ് ഐഡി കാർഡ് നൽകുന്നത്. യുഎഇയിലെ ദേശീയ ഐഡൻറിറ്റി സിസ്റ്റം കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തമുള്ള സർക്കാർ സ്ഥാപനമാണ് എമിറേറ്റ്സ് ഐഡി അതോറിറ്റി. കാർഡിൽ ഉടമയുടെ ബയോമെട്രിക് വിവരങ്ങളായ ഫോട്ടോ, വിരലടയാളം, ഒപ്പ് എന്നിവയും പേര്, ജനനത്തീയതി പോലുള്ള വ്യക്തിഗത വിവരങ്ങളും ഉൾപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates