ന്യൂഡൽഹി: 350 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി വ്യവസായി ഇന്ത്യ വിട്ടുവെന്ന് ആറ് ബാങ്കുകളുടെ കൺസോർഷ്യത്തിന്റെ പരാതി. വ്യവസായി മുങ്ങി രണ്ട് വർഷം കഴിഞ്ഞ ശേഷമാണ് ബാങ്കുകൾ ഇപ്പോൾ സിബിഐക്ക് പരാതി നൽകിയിരിക്കുന്നത്. പഞ്ചാബ് ബസ്മതി റൈസ് ലിമിറ്റഡ് ഡയറക്ടർ മഞ്ജിത് സിങ് മഖ്‌നിക്കെതിരെ കാനറ ബാങ്കിന്റെ നേതൃത്വത്തിലുള്ള ആറ് ബാങ്കുകളുടെ കൺസോർഷ്യമാണ് സിബിഐക്ക് പരാതി നൽകിയത്. കാനറ, ആന്ധ്ര, യുബിഐ, ഓറിയന്റൽ, ഐഡിബിഐ, യുകോ ബാങ്കുകളാണ് പരാതിയുമായി രംഗത്തെത്തിയത്.
മഞ്ജിത് സിങ് നിലവിൽ കാനഡയിലാണെന്നാണ് റിപ്പോർട്ട്. ബാങ്കുകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അമൃത്‌സർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബസ്മതി റൈസ് ലിമിറ്റഡ്, അതിന്റെ ഡയറക്ടർമാരായ മഞ്ജിത് സിങ് മഖ്‌നി, മകൻ കുൽവിന്ദർ മഖ്‌നി, മരുമകൾ ജസ്മീത് കൗർ, ചില ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ ബാങ്കുകളെ വഞ്ചിച്ചതിന് സിബിഐ കേസെടുത്തു.
കാനറ ബാങ്കിൽ നിന്ന് 175 കോടി, ആന്ധ്ര ബാങ്ക് 53 കോടി, യുബിഐ ബാങ്ക് 44 കോടി, ഓറിയന്റൽ ബാങ്ക് 25 കോടി, ഐഡിബിഐ 14 കോടി, യുകോ ബാങ്ക് 41 കോടി എന്നിങ്ങനെയാണ് ഇവർ നൽകാനുള്ളതെന്ന് എഫ്ഐആറിൽ പറയുന്നു.
2003 മുതൽ അവർ വായ്പകൾ നേടിയിട്ടുണ്ടെന്ന് കാനറ ബാങ്ക് പരാതിയിൽ അറിയിച്ചു. 2012 മുതൽ കൺസോർഷ്യം ക്രമീകരണം തിരഞ്ഞെടുത്തുവെന്നും പറയുന്നു. കാനറ ബാങ്കിന്റെ നേതൃത്വത്തിലുള്ളതാണ് ഈ കൺസോർഷ്യം. തിരിച്ചടവുകളിലും മറ്റും വീഴ്ച വരുത്തിയതിനാൽ 2018ൽ ഈ അക്കൗണ്ട് നിഷ്‌ക്രിയ വായ്പയായി കാനറ ബാങ്ക് തിരിച്ചു. 2018ൽ തന്നെ മറ്റു ബാങ്കുകളും ഇതേ നടപടിയെടുത്തെന്നും എഫ്ഐആറിൽ പറയുന്നു.
കഴിഞ്ഞ വർഷം മാർച്ചിൽ സ്വന്തം നിലയിൽ അന്വേഷണം നടത്തിയ ബാങ്കുകൾ തട്ടിപ്പ് റിസർവ് ബാങ്കിന് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം മാർച്ചിൽ തന്നെ സിബിഐക്ക് പരാതി നൽകാൻ നിർദേശം ലഭിച്ചിരുന്നെങ്കിലും ബാങ്കുകൾ ഈ വർഷം ജൂണിലാണ് സിബിഐയെ സമീപിച്ചത്.
ജൂൺ ഒന്നിന് നൽകിയ പരാതിയിൽ മഞ്ജിത് സിങ് കാനഡയിലേക്ക് കടന്നതായി കാനറ ബാങ്ക് പറയുന്നുണ്ട്. 2018ന്റെ തുടക്കത്തിൽ തന്നെ മഞ്ജിത് സിങ് കാനഡയിലേക്ക് കടന്നതായാണ് റിപ്പോർട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates