ഗുജറാത്തില്‍ ബിജെപി സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കും; കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമായേക്കും

ആകെയുള്ള 182 സീറ്റില്‍ 17 എംഎല്‍എമാര്‍ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്
ഭൂപേന്ദ്ര പട്ടേല്‍ /ഫയല്‍ ചിത്രം
ഭൂപേന്ദ്ര പട്ടേല്‍ /ഫയല്‍ ചിത്രം
Updated on
1 min read

അഹമ്മദാബാദ്: ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തുടര്‍ച്ചയായ ഏഴാം തവണയാണ് ഗുജറാത്തില്‍ അധികാരം നേടുന്നത്.  ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ പങ്കെടുക്കും. 

മുഖ്യമന്ത്രിയായി 60 കാരനായ ഭൂപേന്ദ്ര പട്ടേലിനെ വീണ്ടും തെരഞ്ഞെടുത്തു. 2021 സെപ്റ്റംബറില്‍ വിജയ് രൂപാണിയുടെ പിന്‍ഗാമിയായിട്ടാണ് ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിക്കസേരയിലെത്തുന്നത്. ഗത്‌ലോഡിയ മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തിയ ഭൂപേന്ദ്രയ്ക്ക് അപ്രതീക്ഷിതമായിട്ടാണ് മുഖ്യമന്ത്രിസ്ഥാനം ലഭിച്ചത്. ഇത്തവണ ഗത്‌ലോഡിയയില്‍ നിന്നും 1.92 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഭൂപേന്ദ്ര പട്ടേല്‍ വിജയിച്ചത്. 

ഗുജറാത്തിന്റെ 18-ാമത് മുഖ്യമന്ത്രിയായാണ് ഭൂപേന്ദ്ര പട്ടേല്‍ നാളെ അധികാരമേല്‍ക്കുക. അദ്ദേഹത്തിനൊപ്പം 20 മന്ത്രിമാരെങ്കിലും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിമാരെ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഭൂപേന്ദ്ര പട്ടേലും ബിജെപി സംസ്ഥാന പ്രസിഡന്റ് സി ആര്‍ പാട്ടീലും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. മന്ത്രിസഭയില്‍ 27 പേരെ വരെ ഉള്‍പ്പെടുത്താം. കഴിഞ്ഞ മന്ത്രിസഭയിലെ ഒമ്പതുപേര്‍ ഇത്തവണ വിജയിച്ചിട്ടുണ്ട്.

അതേസമയം നിയമസഭ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ട കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃപദവി നഷ്ടമായേക്കും. ആകെയുള്ള 182 സീറ്റില്‍ 17 എംഎല്‍എമാര്‍ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. 10 ശതമാനം സീറ്റുകള്‍ വേണമെന്ന ചട്ടം സ്പീക്കര്‍ നടപ്പാക്കിയാല്‍  കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃപദവി നഷ്ടമാകും. സംസ്ഥാനത്ത് പിടിമുറുക്കാന്‍ ആം ആദ്മി ശ്രമിക്കുന്ന സാഹചര്യത്തില്‍, പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെടുന്നത് കോണ്‍ഗ്രസിന് ക്ഷീണമാകും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com