

ന്യൂഡല്‍ഹി : പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതി വിധി പുറപ്പെടുവിക്കുന്നത്.
വിദഗ്ധ സമിതിക്ക് സാധ്യത
ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ഇസ്രായേല്‍ സ്ഥാപനമായ എന്‍എസ്ഒയുടെ സ്‌പൈവെയറായ പെഗാസസ് ഉപയോഗിച്ച് പ്രമുഖ പൗരന്മാരുടെയും രാഷ്ട്രീയക്കാരുടെയും അടക്കം വിവരങ്ങള്‍ ചോര്‍ത്തിയതാണ് സംഭവം.
രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍. റാം, ശശികുമാര്‍, പെഗാസസ് ചോര്‍ത്തലിന് ഇരയായ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍, എഡിറ്റേഴ്‌സ് ഗില്‍ഡ്, മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ, അഡ്വ. എം.എല്‍. ശര്‍മ തുടങ്ങിയവരാണ് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
പൊതുചർച്ചയ്ക്കു വെക്കാവുന്ന വിഷയമല്ലെന്ന് കേന്ദ്രം
അന്വേഷണത്തിനായി വിദഗ്ധസമിതിയെ വെക്കുമെന്ന് സുപ്രീംകോടതി നേരത്തേ സൂചനനൽകിയിരുന്നു. രാഷ്ട്രീയ-മാധ്യമ-സാമൂഹിക പ്രവര്‍ത്തകര്‍ക്കു മേല്‍ ചാരവൃത്തി നടത്തിയെന്ന ആരോപണം അന്വേഷിക്കാന്‍ ടെക്‌നിക്കല്‍ കമ്മിറ്റി രൂപവത്കരിക്കാന്‍ ആലോചിക്കുന്നതായാണ് കഴിഞ്ഞമാസം 23-ന് നടന്ന വാദത്തിനിടെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. സർക്കാർ ഒരു പ്രത്യേക സോഫ്റ്റ്‌വേർ ഉപയോഗിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് പൊതുചർച്ചയ്ക്കു വെക്കാവുന്ന വിഷയമല്ലെന്നാണ് കേന്ദ്ര നിലപാട്.
പൗരന്മാരെ നിരീക്ഷിക്കാൻ ചട്ടം അനുവദിക്കുന്നുണ്ട്. ഏതു സോഫ്റ്റ്‌വേറാണ് ഉപയോഗിക്കുന്നതെന്ന് ഒരുരാജ്യവും വെളിപ്പെടുത്താറില്ല. പെഗാസസ് സോഫ്റ്റ്‌വേർ ഉപയോഗിച്ചോ ഇല്ലയോ എന്നത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ സുപ്രീംകോടതിയിൽപ്പോലും പറയാനാവില്ലെന്നും വിദഗ്ധസമിതിയെ അറിയിക്കാമെന്നുമാണ് കേന്ദ്രം നിലപാട് അറിയിച്ചത്. വിദഗ്ധസമിതിയുടെ റിപ്പോർട്ട് സുപ്രീംകോടതിക്ക് പരിശോധിക്കാവുന്നതാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates