

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ആറു പതിറ്റാണ്ടു നീണ്ട പാര്‍ലമെന്ററി ജീവിതത്തിന് വിരാമമാകുന്നു. ജനതാദള്‍ എസ് ദേശീയ അധ്യക്ഷനായ ദേവഗൗഡ (93)യ്ക്ക് രാജ്യസഭയിലേക്ക് വീണ്ടും അവസരം നല്‍കേണ്ടെന്ന് ബിജെപി തീരുമാനിച്ചതോടെയാണിത്. കര്‍ണാടകയിലെ വിജയസാധ്യതയുള്ള സീറ്റില്‍ ഹുബ്ബള്ളിയില്‍ നിന്നുള്ള പിന്നാക്ക വിഭാഗം നേതാവ് പ്രഫ.എം നാഗരാജയെ ആണ് ബിജെപി മത്സരിപ്പിക്കുന്നത്.
ദേവഗൗഡ ഉള്‍പ്പെടെ കര്‍ണാടകയില്‍ നിന്നുള്ള നാല് രാജ്യസഭാംഗങ്ങളുടെ കാലാവധി ഈ മാസം 25 ന് അവസാനിക്കും. ഈ സീറ്റുകളില്‍ ഒരെണ്ണത്തില്‍ വിജയിക്കാനുള്ള അംഗബലമേ ബിജെപി സഖ്യത്തിനുള്ളൂ. ആ സീറ്റിലാണ് ബിജെപി പ്രൊഫ. നാഗരാജയെ മത്സരിപ്പിക്കുന്നത്. ഇതോടെ, മുന്‍ പ്രധാനമന്ത്രിമാരാരും പാര്‍ലമെന്റില്‍ അംഗമല്ലാതാകുന്നു എന്ന പ്രത്യേകതയുമുണ്ട്.
കർണാടക മുൻ മുഖ്യമന്ത്രിയും 6 തവണ ലോക്സഭാ എംപിയും രണ്ടു തവണ രാജ്യസഭാ എംപിയും 7 തവണ എംഎൽഎയും ആയിരുന്നു ദേവഗൗഡ. കർണാടകയിലെ വിജയസാധ്യതയുള്ള സീറ്റിൽ ബിജെപി മത്സരിപ്പിക്കുന്ന പ്രൊഫ. നാഗരാജ, പാർട്ടി മുൻ സംസ്ഥാന വൈസ് പ്രസിഡന്റും കർണാടക പിഎസ്‌സി അംഗവുമാണ്. വിദ്യാഭ്യാസ വിദഗ്ധൻ കൂടിയായ നാഗരാജയെ പരിഗണിച്ചതിനു പിന്നിൽ ആർഎസ്എസ് പിന്തുണയുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates