

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ 12 വര്‍ഷം ആഘോഷിക്കുന്ന വേളയില്‍, മണ്ഡല പുനര്‍ നിര്‍ണയ ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയെടുക്കാന്‍ നീക്കം. പ്രതിപക്ഷമായ ഇന്ത്യാ മുന്നണിയിലെ ഭിന്നതയും, രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളും അനുകൂലമാക്കി ബില്‍ പാസ്സാക്കിയെടുക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് ഡിഎംകെയുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ ജൂലൈ മാസത്തില്‍ ചേരാനാണ് നിശ്ചയിച്ചിട്ടുള്ളത്. ഡിഎംകെ കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്നതും, തൃണമൂല്‍ കോണ്‍ഗ്രസിലെ 20 എംപിമാര്‍ എന്‍ഡിഎയെ പിന്തുണയ്ക്കാന്‍ തയ്യാറെടുക്കുന്നതുമായ സാഹചര്യം മുതലാക്കാനാണ് ബിജെപിയുടെ നീക്കം. 1971ലെ സെന്‍സസ് തന്നെ ആധാരമാക്കി മണ്ഡല പുനര്‍നിര്‍ണയം നടത്താമെന്ന നിര്‍ദേശമാണ് കേന്ദ്രസര്‍ക്കാര്‍ ഡിഎംകെയ്ക്ക് മുന്‍പാകെ വെച്ചിട്ടുള്ളത്.
ഡിഎംകെയ്ക്ക് പുറമേ, തൃണമൂല്‍ കോണ്‍ഗ്രസിലെ വിമത എംപിമാര്‍ക്ക് മുന്‍പിലും കേന്ദ്ര സര്‍ക്കാര്‍ വിഷയം അവതരിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. പല എംപിമാരും കേന്ദ്രത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്നാണ് സൂചന. സമവായമായാല്‍ ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും കൊണ്ടുവരും.
മണ്ഡല പുനര്‍നിര്‍ണയ, വനിതാ സംവരണ ബില്ലുകള്‍ കൂടാതെ, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. നേരത്തെ മണ്ഡല പുനര്‍നിര്‍ണയ, വനിതാ സംവരണ ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഏപ്രില്‍ 17 ന് ലോക്‌സഭയില്‍ 528 അംഗങ്ങള്‍ പങ്കെടുത്ത വോട്ടെടുപ്പില്‍, 298 അംഗങ്ങളുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.
230 അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്തു. ഭരണഘടനാ ഭേദഗതി ബില്‍ പാസ്സാകാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമായ 352 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. ഇന്ത്യ മുന്നണിയിലെ ഭിന്നത, തൃണമൂലിലെ പിളര്‍പ്പ്, ഡിഎംകെയുടെ പിന്തുണ എന്നിവ അനുകൂലമായാല്‍ ബില്‍ പാസ്സാക്കിയെടുക്കാനാകുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷ. രാജ്യസഭയിലും ബിജെപി നില മെച്ചപ്പെടുത്തിയിട്ടുണ്ട്.