അബു ആസ്മിയുടെ മകനെതിരെ ഗോവയില്‍ കേസ്; ഭര്‍ത്താവിനെയും മകനെയും ആള്‍ക്കൂട്ടം ഭീഷണിപ്പെടുത്തിയെന്ന് നടി അയിഷ ടാക്കിയ

ഗോവന്‍ ബീച്ച് നഗരമായ കാന്‍ഡോലിം നോര്‍ത്തിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ തർക്കത്തിന്റെ പേരിലാണ് നടപടി
അബു ആസ്മിയുടെ മകനെതിരെ ഗോവയില്‍ കേസ്; ഭര്‍ത്താവിനെയും മകനെയും ആള്‍ക്കൂട്ടം ഭീഷണിപ്പെടുത്തിയെന്ന് നടി അയിഷ ടാക്കിയ
Updated on
1 min read

പനാജി: മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിനെ പ്രകീര്‍ത്തിച്ച് സംസാരിച്ച മഹാരാഷ്ട്രയിലെ സമാജ്‌വാദി പാര്‍ട്ടി നേതാവും എംഎല്‍എയുമായ അബു ആസ്മിക്ക് എതിരായ പ്രതികരണങ്ങള്‍ പുതിയ തലത്തിലേക്ക്. അബു ആസ്മിയുടെ മകന്‍ അബു ഫര്‍ഹാന്‍ ആസ്മിയ്ക്ക് എതിരെ ഗോവയില്‍ കേസ്. ഗോവന്‍ ബീച്ച് നഗരമായ കാന്‍ഡോലിം നോര്‍ത്തിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ തർക്കത്തിന്റെ പേരിലാണ് നടപടി. ഔറംഗസേബ് വിവാദത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ട് വെല്ലുവിളി ഉയര്‍ത്തിയതിന് പിന്നാലെയാണ് ഗോവയിലും ആസ്മിയുടെ മകനും കുടുംബത്തിനും എതിരായ ഭീഷണി.

അബു ഫര്‍ഹാന്‍ ആസ്മിക്ക് എതിരായ നടപടിയില്‍ ദുരൂഹതയുണ്ടെന്നാണ് ഭാര്യയും മുന്‍ നടിയുമായ അയിഷ ടാകിയയുടെ ആരോപണം. പോലീസ് നടപടിക്ക് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലാണ് അയിഷയുടെ പ്രതികരണം. പൊതുസ്ഥലത്ത് സംഘര്‍ഷമുണ്ടാക്കി, സമാധാന അന്തരീക്ഷം തകര്‍ക്കുന്ന നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഫര്‍ഹാന് എതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍, ഫര്‍ഹാനെയും മകനെയും ഒരു സംഘം ഗുണ്ടകള്‍ തടഞ്ഞുവയ്ക്കുകയായിരുന്നു എന്നാണ് അയിഷ പറയുന്നത്.

''ഫര്‍ഹാനെയും മകനെയും ഒരു സംഘം തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ് ഉണ്ടായത്. ഇരുവരെയും മണിക്കൂറുകള്‍ അക്രമി സംഘം തടഞ്ഞുവച്ചു. സഹായം തേടി ഫര്‍ഹാന്‍ തന്നെയാണ് പോലീസിനെ വിളിച്ചത്. എന്നാല്‍ ഫര്‍ഹാനെ കേസില്‍ പ്രതിയാക്കുന്ന നിലയാണ് ഉണ്ടായത് എന്നും അയിഷ പറയുന്നു. 150 ഓളം പേരാണ് ഫര്‍ഹാനെയും മകനെയും തടഞ്ഞുവച്ചത്''. സംഭവത്തിന്റെ യഥാര്‍ത്ഥ്യം വ്യക്തമാക്കുന്ന വീഡിയോ തങ്ങളുടെ കൈവശം ഉണ്ടെന്നും അയിഷ പറയുന്നു.

രണ്ട് സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു സംഭവ സ്ഥലത്ത് എത്തിയത് എന്നും, ഫര്‍ഹാന്‍ വെടിവയ്ക്കുമെന്ന് ഭീഷണിപ്പെട്ടുത്തിയ പശ്ചാത്തലത്തിലാണ് കേസെടുത്തത് എന്നുമാണ് കലാഗുട്ടെ പൊലീസിന്റെ വിശദീകരണം. അബു ഫര്‍ഹാന് പുറമെ മറ്റ് മൂന്ന് പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com