ഭാര്യയെ കൊല്ലാന്‍ വാടകക്കാരനെ കൂട്ടി; മരണം ഉറപ്പുവരുത്താന്‍ ഷോക്കടിപ്പിച്ചു, അസിസ്റ്റന്റ് പ്രൊഫസര്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ യുവതിയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവതിയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഡല്‍ഹി സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ വീരേന്ദര്‍ കുമാറിനെയും ബന്ധുവായ ഗോവിന്ദയെയുമാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. 

വീരേന്ദര്‍ കുമാറിന്റെ ഭാര്യ പിങ്കി സിങ്ങിനെ(32) കൊലപ്പെടുത്തിയ കേസില്‍ ഇവരുടെ വീടിന്റെ മുകള്‍നിലയില്‍ താമസിച്ചിരുന്ന രാകേഷിനെ പൊലീസ് പിടികൂടിയിരുന്നു. വാടക നല്‍കാത്തതിനാല്‍ പിങ്കി സിങ് വീട്ടില്‍നിന്ന് ഇറക്കിവിട്ടെന്നും ഇതേത്തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നുമായിരുന്നു പ്രതിയുടെ പ്രാഥമിക മൊഴി. എന്നാല്‍ വിശദമായി ചോദ്യംചെയ്തതോടെ വീരേന്ദര്‍ കുമാറിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ കൃത്യം നടത്തിയതെന്ന് പ്രതി സമ്മതിക്കുകയായിരുന്നു.  

നിരന്തരം വഴക്ക്, ഒടുവില്‍ കൊലപാതകം

2021 ഫെബ്രുവരിയിലാണ് വീരേന്ദര്‍ കുമാറും പിങ്കിയും വിവാഹിതരായത്. എന്നാല്‍ വിവാഹത്തിന് ശേഷം ദമ്പതിമാര്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നു. നിസ്സാരകാര്യങ്ങള്‍ക്ക് പോലും വഴക്കിടുന്നതിനാല്‍ താന്‍ പൊറുതിമുട്ടിയെന്നും അതിനാലാണ് ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നുമാണ് വീരേന്ദറിന്റെ മൊഴി. തുടര്‍ന്ന് ബന്ധുവായ ഗോവിന്ദ, വാടകക്കാരനായ രാകേഷ് എന്നിവരുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തു. ഇതനുസരിച്ച് രാകേഷ് വീട്ടില്‍ക്കയറി പിങ്കിയെ കൊലപ്പെടുത്തുകയായിരുന്നു. 

കഴുത്തുഞെരിച്ചു, പിന്നീട് ഷോക്കടിപ്പിച്ചു

യുവതിയെ ആദ്യം കഴുത്തുഞെരിച്ചു. പിന്നീട് മരണം ഉറപ്പുവരുത്താനായി ഷോക്കടിപ്പിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം വീട്ടില്‍നിന്ന് രക്ഷപ്പെട്ട രാകേഷിനെ ബുരാരിയിലെ റോഡരികില്‍നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. റോഡരികില്‍ പരിഭ്രമിച്ചിരിക്കുന്ന രാകേഷിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ചോദ്യം ചെയ്യലില്‍ സഹോദഭാര്യയായി കണ്ടിരുന്ന യുവതിയെ താന്‍ കൊലപ്പെടുത്തിയതായി രാകേഷ് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് സംഘം പ്രതിയുമായി ശാന്ത് നഗറിലെ വീട്ടിലെത്തുകയും യുവതിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.

വീരേന്ദര്‍ കുമാറിന്റെ വീടിന്റെ മുകള്‍നിലയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു രാകേഷ്. സ്ഥിരവരുമാനമില്ലാത്ത ആളായതിനാല്‍ രാകേഷില്‍നിന്ന് വാടക വേണമെന്ന് വീരേന്ദര്‍ നിര്‍ബന്ധം പിടിച്ചിരുന്നില്ല. വരുമാനത്തിനായി രാകേഷിന് തന്റെ ടാക്‌സി കാര്‍ ഓടിക്കാന്‍ നല്‍കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ വീരേന്ദര്‍ കുമാറിന്റെ വിവാഹം കഴിഞ്ഞ് ഭാര്യ പിങ്കിയും ഇവിടെ താമസത്തിനെത്തി.

സ്ഥിരവരുമാനമില്ലാത്ത താന്‍ വാടക നല്‍കാതെ മുകള്‍നിലയില്‍ താമസിക്കുന്നത് പിങ്കിയെ ചൊടിപ്പിച്ചെന്നും തന്നെ വീട്ടില്‍നിന്ന് ഇറക്കിവിട്ടെന്നുമായിരുന്നു രാകേഷിന്റെ ആദ്യമൊഴി. ഇത്തേതുടര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും രാകേഷ് പറഞ്ഞിരുന്നു. എന്നാല്‍ സംഭവത്തില്‍ ദുരൂഹത തോന്നിയ പൊലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന് പിന്നില്‍ ഭര്‍ത്താവിനടക്കം പങ്കുണ്ടെന്ന് വ്യക്തമായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com