

മുംബൈ: വിവാദമായ 'ദ കേരള സ്റ്റോറി' സിനിമയുമായി ബന്ധപ്പെട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ അകോലയിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ 103 പേര്‍ അറസ്റ്റില്‍. സിസിടിവി, വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് അറസ്‌റ്റെന്ന് അകോല പൊലീസ് സൂപ്രണ്ട് സന്ദീപ് ഘൂഗെ വ്യക്തമാക്കി.
അറസ്റ്റിലായവരില്‍ രണ്ടു വിഭാഗത്തിലുള്ളവരും ഉള്‍പ്പെടുന്നു. രണ്ടു വ്യക്തികള്‍ തമ്മില്‍ നടത്തിയ വാട്‌സ്ആപ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതാണ് സംഘര്‍ഷത്തിന് വഴിവെച്ചതെന്ന് പൊലീസ് സൂപ്രണ്ട്. പ്രവാചകനെ നിന്ദിക്കുന്ന പരാമര്‍ശമാണ് ചാറ്റില്‍ ഉള്ളതെന്നാണ് ആരോപണം.
ശനിയാഴ്ച രാത്രിയാണ് അകോലയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇലക്ട്രീഷ്യനായ വിലാസ് ഗെയ്ക് വാദ് (40) ആണ് മരിച്ചത്. വീടുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. നിരവധി വാഹനങ്ങളും കടകളും തീവെച്ചു നശിപ്പിച്ചു. ഇതേത്തുടര്‍ന്ന് പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
സിനിമയെച്ചൊല്ലി ജമ്മു മെഡിക്കൽ കോളജിലും സംഘർഷം
കേരള സ്റ്റോറി സിനിമയെച്ചൊല്ലി ജമ്മുവിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലും സംഘര്‍ഷമുണ്ടായി. ഞായറാഴ്ച രാത്രി ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളുടെ ഔദ്യോഗിക ഗ്രൂപ്പിലേക്ക് സിനിമയുടെ ലിങ്ക് എത്തിയതാണ് സംഭവങ്ങളുടെ തുടക്കം. പഠനകാര്യങ്ങള്‍ക്കുള്ള ഗ്രൂപ്പില്‍ ഇത്തരം ലിങ്കുകള്‍ അയക്കുന്നതിനെ ചിലര്‍ എതിര്‍ത്തു.
ഇതിനിടെ ഒരുസംഘം ബോയ്സ് ഹോസ്റ്റലിലെത്തി ഇവരെ കൈയേറ്റം ചെയ്തു. കൂടുതല്‍ വിദ്യാര്‍ത്ഥികളും പുറത്തുനിന്നുള്ള ചിലരും ഹോസ്റ്റലില്‍ എത്തിയതോടെ ചേരിതിരിഞ്ഞ് സംഘര്‍ഷമാകുകയായിരുന്നു. അക്രമത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ 10 വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്ത് ആഭ്യന്തര അന്വേഷണത്തിന് കോളേജ് അധികൃതര്‍ ഉത്തരവിട്ടു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates