'ഒരാളെപ്പോലും വെറുതേ വിടരുത്; ബില്‍ക്കിസ് ബാനുവിന് നീതി ലഭിക്കണം'; ബിജെപിയെ വെട്ടിലാക്കി ഖുശ്ബു

പ്രതികളെ വെറുതെ വിട്ട ഗുജറാത്ത് സര്‍ക്കാര്‍ നടപടിക്ക് എതിരെ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം രംഗത്തുവന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി.
ഖുശ്ബു/ഫയല്‍ ചിത്രം
ഖുശ്ബു/ഫയല്‍ ചിത്രം
Updated on
1 min read


ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസ് പ്രതികളെ വിട്ടയച്ചതില്‍ വിമര്‍ശനം ഉന്നയിച്ച് ബിജെപി നേതാവും നടിയുമായ ഖുശ്ബു. ബില്‍ക്കിസ് ബാനുവിന് നീതി ലഭിക്കണമെന്നും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട ഒരാളെ പോലും വെറുതേ വിടരുതെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു.പ്രതികളെ വെറുതെ വിട്ട ഗുജറാത്ത് സര്‍ക്കാര്‍ നടപടിക്ക് എതിരെ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം രംഗത്തുവന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. 

'ബലാത്സംഗം ചെയ്യപ്പെടുകയോ, ആക്രമിക്കപ്പെടുകയോ ക്രൂരമായി പീഡിപ്പിക്കപ്പെടുകയോ, ആത്മാവിന് മുറിവേല്‍ക്കപ്പെടുകയോ ചെയ്ത ഒരു സ്ത്രീക്ക് നീതി ലഭിക്കണം. അതില്‍ ഉള്‍പ്പെട്ട ഒരു മനുഷ്യനെയും വെറുതെ വിടരുത്. അങ്ങനെ ചെയ്താല്‍ അത് മനുഷ്യത്വത്തിനും സ്ത്രീത്വത്തിനും അപമാനമാണ്. ബില്‍ക്കിസ് ബാനു അല്ലെങ്കില്‍ ഏതെങ്കിലും ഒരു സ്ത്രീക്ക് രാഷ്ട്രീയത്തിനും പ്രത്യയശാസ്ത്രങ്ങള്‍ക്കും അതീതമായി ഈ കാലഘട്ടത്തില്‍ പിന്തുണ ആവശ്യമാണ്'. -എന്നായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്. 

അതേസമയം, ഗുജറാത്ത് സര്‍ക്കാര്‍ നടപടിയില്‍ രാഷ്ട്രീയ മാനമില്ല എന്നായിരുന്നു മഹിളാ മോര്‍ച്ച ദേശീയ അധ്യക്ഷ വനതി ശ്രീനിവാസന്റെ പ്രതികരണം. മാര്‍ഗനിര്‍ദേശങ്ങളുടെയും കേസിന്റെ മെറിറ്റിന്റെയും അടിസ്ഥാനത്തിലാണ് കുറ്റവാളികളെ വിട്ടയച്ചത്. ഗുജറാത്ത് സര്‍ക്കാര്‍ ഓരോ കേസും വിലയിരുത്താറുണ്ടെന്നും വനതി ശ്രീനിവാസന്‍ പറഞ്ഞു. 

ഖുശ്ബുവിന്റെ വിമര്‍ശം ചൂണ്ടിക്കാട്ടി പ്രതിപക്ഷവും ബിജെപിക്ക് എതിരെ രംഗത്തുവന്നു. ഖുശ്ബുവിന്റെ ശബ്ദം കേള്‍ക്കാന്‍ ബിജെപി നേതാക്കള്‍ തയ്യാറാകുമോയെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ചോദിച്ചു. പതിനൊന്നു പ്രതികളെയും വെറുതെ വിട്ട നടപടിയ്ക്ക് എതിരായ ഹര്‍ജി കേള്‍ക്കാമെന്ന് സുപ്രീംകോടതി സമ്മതിച്ചിരിക്കുകയാണ്. പ്രതികളുടെ മോചനം അംഗീകരിക്കാന്‍ പറ്റാത്തതാണ് എന്നതിന്റെ ഉദാഹരണമാണത്. ഖുശ്ബു ഉയര്‍ത്തിയിരിക്കുന്നത് ഇരകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ജനുവിനായ ചോദ്യമാണ്.-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com