

കോയമ്പത്തൂർ: വാൽപാറയിൽ പുലിയുടെ ആക്രമണത്തിൽ 12 വയസുകാരനായ കുട്ടിക്ക് ഗുരുതര പരിക്ക്. വാൽപാറയ്ക്ക് സമീപം ഉള്ള ഷോളയാർ എസ്റ്റേറ്റിലെ താമസക്കാരനും ഹോട്ടൽ ജീവനക്കാരനുമായ മലയാളി സതീഷ് മണിയുടെ മകൻ ഈശ്വര (12)നാണു പരിക്കേറ്റത്. കുട്ടിയുടെ കഴുത്തിലും കൈയിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ ബാലനും മൂത്ത സഹോദരനും മറ്റു രണ്ട് കുട്ടികളും ചേർന്നു വീടിനു സമീപം കളിച്ചു കൊണ്ടിരുന്നപ്പോഴാണു തൊട്ടടുത്തുള്ള തേയിലത്തോട്ടത്തിൽ നിന്നു ചാടിവീണ പുലി ബാലന്റെ കഴുത്തിനു പിടിച്ചത്. ഇതുകണ്ട മറ്റു കുട്ടികൾ കരഞ്ഞു ബഹളം വയ്ക്കവേ തേയിലത്തോട്ടത്തിൽ നിന്നു ഫീൽഡ് ഓഫീസർ നാഗരാജും ചന്ദ്രശേഖറും ഓടിയെത്തിയപ്പോഴേക്കും പുലി പിടിവിട്ട് തേയിലത്തോട്ടത്തിലേക്കു കടന്നുകളഞ്ഞു.
ഉടൻ തന്നെ ഫീൽഡ് ഓഫീസർമാർ രണ്ട് പേരും ചേർന്ന് കുട്ടിയെ ഷോളയാർ എസ്റ്റേറ്റ് വക ആശുപത്രിയിൽ കൊണ്ടുപോയി പ്രാഥമിക ചികിത്സ നൽകി. പിന്നീട് വാൽപാറ ഗവ. ആശുപത്രിയിലേക്കു മാറ്റി. പരിക്ക് ഗുരുതരമായതിനാൽ കുട്ടിയെ പിന്നീട് പൊള്ളാച്ചിയിലേക്കു കൊണ്ടുപോയി. പൊള്ളാച്ചി എംപി ഷണ്മുഖ സുന്ദരം, മാനാമ്പള്ളി റേഞ്ച് ഓഫീസർ എന്നിവർ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. നാളുകൾക്കു ശേഷം ഉണ്ടായ പുലിയുടെ ആക്രമണത്തിൽ നാട്ടുകാർ കനത്ത ഭീതിയിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates