

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലും കര്‍ണാടകയിലും എന്‍ഡിഎ സീറ്റു ചര്‍ച്ചകള്‍ പ്രതിസന്ധിയില്‍. മൂന്നു സീറ്റുകളെച്ചൊല്ലിയാണ് മഹാരാഷ്ട്രയില്‍ ചര്‍ച്ച വഴിമുട്ടിയത്. ബരാമതി, മാധ, സതാറ സീറ്റുകളെച്ചൊല്ലിയാണ് പ്രതിസന്ധി ഉടലെടുത്തത്.
മഹാരാഷ്ട്രയിലെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സത്താറയില്‍ ബിജെപി എംപി ഉദയന്‍രാജെ ഭോസലെയുടെ പേര് ഉള്‍പ്പെടാത്തതില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ കടുത്ത പ്രതിഷേധത്തിലാണ്. ബിജെപിയുടെ വിജയസിങ് മൊഹിതെ പാട്ടീല്‍, എന്‍സിപി അജിത് പവാര്‍ വിഭാഗത്തിലെ രാംരാജ് നിംബാല്‍ക്കര്‍ എന്നിവരും സീറ്റ് മോഹിച്ച് രംഗത്തുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ബരാമതിയില്‍ ഏക്‌നാഥ് ഷിന്‍ഡെ പക്ഷം ശിവസേനയും അജിതാ പവാറിന്റെ എന്‍സിപിയും തമ്മിലാണ് സീറ്റിനായി പിടിവലി. മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ വിജയ് ശിവ്താരെയെയാണ് ഷിന്‍ഡെ പക്ഷം ഉയര്‍ത്തിക്കാട്ടുന്നത്. അതേസമയം അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് എന്‍സിപി ലക്ഷ്യമിടുന്നത്.
കര്‍ണാടകയില്‍ ബിജെപിയും ജനതാദള്‍ എസും തമ്മിലുള്ള തര്‍ക്കമാണ് സീറ്റുചര്‍ച്ചയെ പ്രതിസന്ധിയിലാക്കിയത്. കോലാര്‍ സീറ്റ് വേണമെന്ന് ജെഡിഎസ് ആവശ്യപ്പെട്ടു. എന്നാല്‍ സീറ്റു വിട്ടു നല്‍കാന്‍ ബിജെപി വിമുഖത കാണിക്കുകയാണ്. ബിജെപിയുടെ മുനിസ്വാമിയാണ് നിലവിലെ എംപി.
കോലാര്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍, മാണ്ഡ്യ, ഹസന്‍, കോലാര്‍ എന്നി മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് ജെഡിഎസിന്റെ തീരുമാനം. ഞങ്ങള്‍ ആറോ ഏഴോ സീറ്റൊന്നും ചോദിച്ചില്ല. വെറും മൂന്ന്-നാലു സീറ്റുകളാണ് ആവശ്യപ്പെട്ടത്. ബിജെപി ജനതാദളിന്റെ ശക്തി മനസ്സിലാക്കണം. വെറും രണ്ടു സീറ്റു മാത്രം നല്‍കിയാല്‍, അത്തരമൊരു സഖ്യത്തിന് താൽപ്പര്യമില്ലെന്ന് എച്ച് ഡി കുമാരസ്വാമി പറഞ്ഞു.
മാണ്ഡ്യയിലും ഹാസനിലും ശക്തമായ ത്രികോണ മത്സരം നടന്നാല്‍ പോലും ജെഡിഎസിന് വിജയിക്കാനാകും. ജെഡിഎസിനെ പൂര്‍ണമായി അവഗണിച്ച് മുന്നോട്ടു പോകാനാണ് ബിജെപി ശ്രമിക്കുന്നതെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും എച്ച് ഡി കുമാരസ്വാമി പറഞ്ഞു. കോലാര്‍ സീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തി പരിഹാരം കാണാനാണ് ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡയുടെ ശ്രമിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates