

ഇസ്ലാമാബാദ്: സിന്ധു നദീജല കരാറിലൂടെ തങ്ങൾക്ക് അവകാശപ്പെട്ട ജലം ഉറപ്പാക്കാൻ ആവശ്യമായ "എല്ലാ നടപടികളും" സ്വീകരിക്കുമെന്ന് പാകിസ്ഥാൻ സിവിൽ സർക്കാരിന് പിന്നാലെ അവിടുത്തെ സൈനിക നേതൃത്വവും വ്യക്തമാക്കി. കഴിഞ്ഞ വർഷം 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ 1960-ലെ ഈ ചരിത്രപ്രസിദ്ധമായ ജലസംരക്ഷണ കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. രണ്ട് ആണവായുധ അയൽരാജ്യങ്ങൾ തമ്മിലുള്ള സിന്ധു നദിയിലെയും അതിന്റെ പോഷകനദികളിലെയും ജലവിതരണം 66 വർഷമായി നിയന്ത്രിച്ചിരുന്നത് ഈ കരാറായിരുന്നു.
പാകിസ്ഥാൻ ഡിഫൻസ് ഫോഴ്‌സ് ചീഫ് ഫീൽഡ് മാർഷൽ ആസിം മുനീറിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇന്ത്യക്കെതിരെ കടുത്ത നിലപാട് പ്രഖ്യാപിച്ചത്. സർക്കാരിന്റെ നിർദ്ദേശങ്ങൾക്കും പാക് ജനതയുടെ ആഗ്രഹങ്ങൾക്കും അനുസൃതമായി പാകിസ്ഥാന് അവകാശപ്പെട്ട ജലം ലഭ്യമാക്കാൻ സൈന്യം പ്രതിജ്ഞാബദ്ധമാണെന്ന് പാക് സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു. 276-ാമത് കോർപ്സ് കമാൻഡേഴ്‌സ് കോൺഫറൻസ്, 2025 ഏപ്രിൽ 24-ലെ നാഷണൽ സെക്യൂരിറ്റി കമ്മിറ്റി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
ഇന്ത്യ വെള്ളം തടയുകയോ തിരിച്ചുവിടുകയോ ചെയ്യുന്നത് ഒട്ടും വച്ചുപൊറുപ്പിക്കില്ലെന്നും അതിനെ ഒരു "യുദ്ധപ്രഖ്യാപനമായി" കണക്കാക്കുമെന്നുമാണ് പാകിസ്ഥാൻ എൻഎസ്സി. യോഗം മുൻപ് തീരുമാനിച്ചിരുന്നത്.പാകിസ്ഥാനെതിരെ ആക്രമണം നടത്താൻ അഫ്ഗാൻ താലിബാൻ ഭരണകൂടത്തിന്റെ മണ്ണ് ഭീകരസംഘടനകൾ ഉപയോഗിക്കുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി. ഭീകരതയ്‌ക്കെതിരെ 'ഓപ്പറേഷൻ ഗസബ്-ലിൽ-ഹഖ്' വഴി ഇന്റലിജൻസ് അധിഷ്ഠിത ആക്രമണങ്ങൾ തുടരുമെന്ന് സൈന്യം അറിയിച്ചു.കാശ്മീരിലെ ജനങ്ങൾക്ക് പാകിസ്ഥാന്റെ നയതന്ത്ര, രാഷ്ട്രീയ, ധാർമ്മിക പിന്തുണ തുടരുമെന്ന് യോഗം ആവർത്തിച്ചു. ഏത് തരത്തിലുള്ള പരമ്പരാഗത, ഹൈബ്രിഡ് ഭീഷണികളെയും നേരിടാൻ സദാ സന്നദ്ധരായിരിക്കാൻ ഫീൽഡ് മാർഷൽ മുനീർ കമാൻഡർമാർക്ക് നിർദ്ദേശം നൽകി.
ഇന്ത്യക്കെതിരെ യുദ്ധഭീഷണിയുമായി പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരിയും രംഗത്തെത്തി. സിന്ധു നദീജലത്തിന്റെ പേരിൽ എല്ലാ മുന്നണിയിലും പോരാടാൻ പാകിസ്ഥാൻ സന്നദ്ധമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.സിന്ധു നദീജല കരാറിൽ യാതൊരുവിധ വിട്ടുവീഴ്ചയുമില്ല. ഇന്ത്യയുമായി ഒരു യുദ്ധം ചെയ്യേണ്ടി വന്നാൽ, ഞങ്ങൾ യുദ്ധം ചെയ്യുക തന്നെ ചെയ്യും. ഇന്ത്യ സിന്ധു നദിയിലെ വെള്ളത്തെ ഒരു ആയുധമാക്കാൻ ശ്രമിക്കുകയാണ്." — ബിലാവൽ ഭൂട്ടോ നയം വ്യക്തമാക്കി.
പാകിസ്ഥാന്റെ അതിർത്തി കടന്നുള്ള ഭീകരവാദ പിന്തുണയാണ് കരാർ നിർത്തിവെക്കാൻ കാരണമെന്ന് ഇന്ത്യ വ്യക്തമാക്കുന്നു. പാകിസ്ഥാൻ ഭീകരവാദത്തിനുള്ള പിന്തുണ പൂർണ്ണമായും വിശ്വസനീയമായ രീതിയിൽ ഉപേക്ഷിക്കണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ കഴിഞ്ഞ ആഴ്ചയും ആവർത്തിച്ചു. പഹൽഗാം ആക്രമണത്തിന് ശേഷം, തറനിരപ്പിലെ യാഥാർത്ഥ്യങ്ങൾ അവഗണിച്ചുകൊണ്ട് കരാറുകൾക്ക് മാത്രം മുന്നോട്ട് പോകാനാകില്ലെന്ന വ്യക്തമായ സന്ദേശമാണ് ന്യൂഡൽഹി നൽകുന്നത്.
ലോകബാങ്കിന്റെ മധ്യസ്ഥതയിൽ 1960-ൽ ഒപ്പുവെച്ച കരാർ പ്രകാരം കിഴക്കൻ നദികളായ രവി, സത്‌ലജ്, ബിയാസ് എന്നിവയുടെ നിയന്ത്രണം ഇന്ത്യയ്ക്കാണ്. പടിഞ്ഞാറൻ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയുടെ നിയന്ത്രണം പാകിസ്ഥാനുമാണ്. ഉയർന്ന തടത്തിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യ, മുൻപ് മൺസൂൺ കാലത്ത് പാകിസ്ഥാന് പ്രളയ മുന്നറിയിപ്പുകൾ കൈമാറിയിരുന്നു. എന്നാൽ കരാർ നിർത്തിവെച്ചതോടെ ഇന്ത്യ ഇനി വിവരങ്ങൾ പങ്കുവെക്കാൻ ബാധ്യസ്ഥരല്ല.
മാത്രമല്ല, ജലവൈദ്യുത പദ്ധതികളായ സവാൽകോട്ട്, രത്‌ലെ, ബർസാർ, പകാൽ ദുല്ല, ക്വാർ, കിരു, കിർത്തായി I & II എന്നിവയുമായി ഇന്ത്യ അതിവേഗം മുന്നോട്ട് പോകുകയാണ്. പാകിസ്ഥാന്റെ കൃഷിയുടെ 80-90 ശതമാനവും സിന്ധു നദീവ്യൂഹത്തെയാണ് ആശ്രയിക്കുന്നത്. അവിടുത്തെ പ്രധാന ജലാശയങ്ങളായ തർബേലയും മംഗ്ലയും നിലവിൽ പൂർണ്ണമായും വറ്റിയ നിലയിലാണ്. ഇന്ത്യ തങ്ങളുടെ ഏറ്റവും ദുർബലമായ ഇടത്താണ് പ്രഹരിച്ചിരിക്കുന്നത് എന്ന തിരിച്ചറിവിൽ ഐക്യരാഷ്ട്രസഭയെ സമീപിച്ചും അന്താരാഷ്ട്ര കോൺഫറൻസുകൾ നടത്തിയും പരിഭ്രാന്തിയോടെയുള്ള നീക്കങ്ങളിലാണ് ഇപ്പോൾ ഇസ്ലാമാബാദ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates