വാഷിംഗ്ടൺ: ഇറാൻ പരമാധികാര നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് വ്യക്തമാക്കിയ യു.എസ് പ്രഡിഡന്റ് ഡൊണാൾഡ് ട്രംപ്, ഇറാന്റെ ഒട്ടുമിക്ക ഉന്നത നേതാക്കളും ഒരൊറ്റ സ്ഥലത്ത് ഒത്തുകൂടിയ ഈ ചടങ്ങ് വലിയൊരു "സൈനിക അവസരമായിരുന്നു" എന്ന് വിശേഷിപ്പിച്ചു. ആക്സിയോസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഈ പ്രകോപനപരമായ പരമാർശം നടത്തിയത്. അമേരിക്ക വിചാരിച്ചിരുന്നെങ്കിൽ ഇറാന്റെ ഭരണനേതൃത്വത്തെ മുഴുവൻ അവിടെവെച്ച് ലക്ഷ്യമിടാമായിരുന്നുവെന്നും, എന്നാൽ ഇരുരാജ്യങ്ങളും തമ്മിൽ നിലവിൽ നടക്കുന്ന നയതന്ത്ര ചർച്ചകൾ പരിഗണിച്ചാണ് അതിന് മുതിരാത്തതെന്നും ട്രംപ് അവകാശപ്പെട്ടു
ഇറാൻ നേതാക്കൾ എല്ലാവരും അവിടെയുണ്ട്. ഒരൊറ്റ ഷോട്ട്, അവരെയെല്ലാം നമുക്ക് ഒന്നിച്ച് ഇല്ലാതാക്കാമായിരുന്നു. എന്നാൽ നമ്മൾ അത് ചെയ്യില്ല, കാരണം അങ്ങനെ ചെയ്താൽ പിന്നീട് നമുക്ക് ചർച്ചകൾ നടത്താൻ അവിടെ ആരും അവശേഷിക്കില്ല - ട്രംപ് പറഞ്ഞു.
അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വാഷിംഗ്ടണിലെ നാഷണൽ മാളിൽ നടന്ന 'സല്യൂട്ട് ടു അമേരിക്ക' ചടങ്ങിൽ സംസാരിക്കവെ, ഇറാനിലെ വിലാപയാത്ര പ്രമാണിച്ച് അവർക്ക് 'ഒരു വാരത്തെ അവധി' നൽകിയിരിക്കുകയാണെന്നും ട്രംപ് പരിഹസിച്ചു.
ടെഹ്‌റാനിൽ ഖമേനിയുടെ വിലാപയാത്രയിൽ പങ്കെടുത്ത ലക്ഷക്കണക്കിന് ജനങ്ങളെ കണ്ടതിൽ തനിക്ക് അത്ഭുതമുണ്ടെന്ന് പറഞ്ഞ ട്രംപ്, ഇറാനിലെ ഭൂരിഭാഗം ജനങ്ങളും അന്തരിച്ച പരമാധികാര നേതാവിന് എതിരാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
ചിലപ്പോൾ അത് വ്യാജക്കണ്ണീർ ആയിരിക്കാം, ട്രംപ് പറഞ്ഞു. ഒപ്പം, തങ്ങളുമായി ഒരു നയതന്ത്ര കരാറിലെത്താൻ ഇറാൻ ഇപ്പോൾ കടുത്ത സമ്മർദ്ദത്തിലാണെന്നും അവർ അതിനായി കെഞ്ചുകയാണെന്നുംഅദ്ദേഹം അവകാശപ്പെട്ടു.
സംസ്കാര ചടങ്ങുകൾ അവസാനിക്കുന്നത് വരെ ഇരുപക്ഷവും ചർച്ചകൾക്ക് ഒരാഴ്ചത്തെ താൽക്കാലിക വിരാമം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഈ കാലയളവിൽ ഇരുരാജ്യങ്ങളും പരസ്പരം സൈനിക നടപടികൾക്ക് മുതിരില്ലെന്ന് ധാരണയായിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
ട്രംപിന്റെ പ്രസ്താവനകൾക്കെതിരെ അർമേനിയയിലെ ഇറാൻ എംബസി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ കടുത്ത ഭാഷയിൽ പ്രതികരിച്ചു.
നിങ്ങൾക്ക് ഈ കാര്യങ്ങൾ മനസ്സിലാകില്ല, കാരണം നിങ്ങൾക്ക് ഒരു സംസ്കാരമോ ചരിത്രമോ അന്തസ്സോ ഇല്ല. മനുഷ്യരെ കൊല്ലാം, എന്നാൽ ആശയങ്ങളെ കൊലപ്പെടുത്താനാകില്ല. നിങ്ങൾ ആയത്തുള്ള ഖമേനിയെ കൊലപ്പെടുത്തി, എന്നാൽ യഥാർത്ഥത്തിൽ നിങ്ങൾ ചെയ്തത് ഒരു സുഗന്ധദ്രവ്യ കുപ്പി തല്ലിപ്പൊട്ടിക്കുകയായിരുന്നു, അതിന്റെ സുഗന്ധം ഇപ്പോൾ എല്ലായിടത്തും പടർന്നിരിക്കുന്നു, ഇറാൻ എംബസി കുറിച്ചു.
അതേസമയം ടെഹ്‌റാനിൽ നടന്ന വിലാപയാത്രയിൽ കടുത്ത അമേരിക്കൻ വിരുദ്ധ മുദ്രാവാക്യങ്ങളാണ് ഉയർന്നത്. ചടങ്ങിൽ ജനങ്ങളെ അഭിസംബോധന ചെയ്ത മുഹമ്മദ് റസൂലി എന്ന കവി, ട്രംപിനെ പരസ്യമായി വധിക്കാൻ ആഹ്വാനം ചെയ്തു. "ലോകത്തിലെ ഏറ്റവും സങ്കരവർഗ്ഗക്കാരനായ മനുഷ്യൻ എന്തിനാണ് ഇനിയും ജീവിച്ചിരിക്കുന്നത്?" എന്ന റസൂലിയുടെ ചോദ്യത്തെ വലിയ ജനക്കൂട്ടം "അമേരിക്കയ്ക്ക് മരണം", "ഇസ്രായേലിന് മരണം" എന്നീ മുദ്രാവാക്യങ്ങളോടെയാണ് വരവേറ്റത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates