

ന്യൂഡൽഹി; ജന്തർ മന്തറിൽ ഇന്നും സമരം തുടങ്ങുമെന്ന് ഗുസ്തി താരങ്ങൾ. പ്രതിഷേധത്തെ തുടർന്ന് ഇന്നലെ സമരപന്തൽ പൊലീസ് പൊളിച്ചു നീക്കിയിരുന്നു. എന്നാൽ ജന്തർ മന്തറിലെത്തി വീണ്ടും സത്യാഗ്രഹം ഇരിക്കുമെന്ന് താരങ്ങൾ വ്യക്തമാക്കി. ഗുസ്തി താരങ്ങൾക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ഐപിസി 147 (കലാപശ്രമം), 149 (നിയമവിരുദ്ധമായി സംഘം ചേരൽ), 186 (കൃത്യനിർവഹണം തടസപ്പെടുത്തൽ), 188 (ഉദ്യോഗസ്ഥൻ പ്രഖ്യാപിച്ച ഉത്തരവ് ലംഘിക്കുക), 332 (സ്വമേധയാ ഉദ്യോഗസ്ഥരെ ആക്രമിക്കുക) എന്നിവ പ്രകാരമാണ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതു കൂടാതെ പിഡിപിപി ആക്ടിലെ സെക്ഷൻ മൂന്നും ചുമത്തി.
അതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത ഗുസ്തി താരം ബജ്‌റംഗ് പുനിയയെ രാത്രി ഏറെ വൈകി വിട്ടയയച്ചു. ലൈംഗിക പീഡനക്കേസിൽ പ്രതിയായ ആൾ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തത് നിർഭാഗ്യകരമെന്ന് ബജ്റംഗ് പുനിയ പ്രതികരിച്ചു. സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജനാധിപത്യത്തെ പരസ്യമായി കൊല്ലപ്പെടുത്തിയെന്ന് വിനേഷ് ഫോഗട്ട് ട്വീറ്റ് ചെയ്തു. സംഘർഷത്തിലേക്ക് നയിച്ചത് പൊലീസാണെന്നും സാക്ഷി കുറ്റപ്പെടുത്തി. വനിതാ ഗുസ്തി താരങ്ങളെ പൊലീസ് നേരത്തേ വിട്ടയച്ചിരുന്നു.
ഗുസ്തി താരങ്ങൾക്ക് എതിരായ പൊലീസ് നടപടിക്കെതിരെ രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി.‘കിരീടധാരണം കഴിഞ്ഞു–അഹങ്കാരിയായ രാജാവ് തെരുവിൽ ജനത്തിന്റെ ശബ്ദം അടിച്ചമർത്തുകയാണ്’ എന്നാണ് രാഹുൽ ഗാന്ധി കുറിച്ചത്. രാജ്യത്തിനു വേണ്ടി മെഡൽ നേടിയവരുടെ ശബ്ദം ബൂട്ടുകൾക്കിടയിൽ ചവിട്ടി മെതിക്കുന്ന തരത്തിലേക്ക് ബിജെപിയുടെ ധാർഷ്ട്യം വളർന്നുവെന്ന് പ്രിയങ്ക ഗാന്ധിയും കുറ്റപ്പെടുത്ത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും പൊലീസിനെതിരെ രംഗത്തെത്തി. ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ്ഭൂഷൻ ശരൺസിങ്ങിനെ അറസ്റ്റ് ചെയണമെന്ന് ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ ഡൽഹി പൊലീസിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates