

ഹൈദരാബാദ്: തെലങ്കാനയിലെ സെക്കന്തരാബാദിലുള്ള സൈനിക ആയുധപ്പുരയിൽ നിന്ന് വൻതോതിൽ തോക്കുകളും വെടിയുണ്ടകളും മോഷ്ടിക്കപ്പെട്ടു. സെക്കന്തരാബാദ് കന്റോൺമെന്റിലെ ബൊല്ലാരത്ത് പ്രവർത്തിക്കുന്ന മദ്രാസ് റെജിമെന്റിലെ ലെഫ്റ്റനന്റ് കേണലിന്റെ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ വിഷയമായതിനാൽ സൈന്യം സ്വന്തം നിലയിൽ സമഗ്രമായ ആഭ്യന്തര അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ആയുധ സംഭരണ കേന്ദ്രത്തിന്റെ പൂട്ട് തകർത്ത നിലയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു.
നാല് അത്യാധുനിക എകെ-203 അസോൾട്ട് റൈഫിളുകൾ, ഒരു ഇൻസാസ് റൈഫിൾ, ആറ് 9 എംഎം പിസ്റ്റളുകൾ, ഒരു സിവിലിയൻ പിസ്റ്റൾ എന്നിവയുൾപ്പെടെ 12 തോക്കുകളാണ് ആയുധപ്പുരയിൽ നിന്ന് മോഷ്ടിക്കപ്പെട്ടത്. ഇവയ്ക്ക് പുറമെ രാത്രി കാഴ്ച സാധ്യമാക്കുന്ന അത്യാധുനിക ബൈനോക്കുലർ, 21 മാഗസിനുകൾ, 1,800-ലധികം റൗണ്ട് വെടിയുണ്ടകൾ എന്നിവയും കവർന്നിട്ടുണ്ട്. നഷ്ടപ്പെട്ട ആയുധങ്ങൾക്ക് വിപണിയിൽ ഏകദേശം 15 ലക്ഷത്തോളം രൂപ വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു. എകെ-203 റൈഫിളുകളിൽ ഉപയോഗിക്കുന്ന 720 റൗണ്ട് വെടിയുണ്ടകളും 9 എംഎം പിസ്റ്റളുകൾക്കായുള്ള 1,120 റൗണ്ട് വെടിയുണ്ടകളും ഇൻസാസ് റൈഫിളിന്റെ വെടിക്കോപ്പുകളുമാണ് നഷ്ടമായവയിൽ ഉൾപ്പെടുന്നത്.
ഓഗസ്റ്റ് 31-ന് രാവിലെ 7:50-ഓടെ പതിവ് നടപടിക്രമങ്ങളുടെ ഭാഗമായി വെടിക്കോപ്പ് സംഭരണ കേന്ദ്രം തുറക്കാൻ എത്തിയപ്പോഴാണ് പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആയുധങ്ങളും വെടിയുണ്ടകളും നഷ്ടപ്പെട്ട വിവരം വ്യക്തമായത്. ഓഗസ്റ്റ് 30-ന് വൈകുന്നേരം ആറ് മണിക്ക് നടത്തിയ പതിവ് ഫിസിക്കൽ വെരിഫിക്കേഷൻ സമയത്ത് ആയുധങ്ങൾ സുരക്ഷിതമായി ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനുശേഷമുള്ള സമയത്താണ് കൃത്യം നടന്നിരിക്കുന്നത്. എന്നാൽ മോഷണം നടന്ന കൃത്യമായ സമയമോ സാഹചര്യമോ ഇതുവരെ കണ്ടെത്താനായിട്ടില്ല.
സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ പ്രദേശം പൂർണ്ണമായും സീൽ ചെയ്യുകയും ഉന്നത സൈനിക കമാൻഡിനെയും ബന്ധപ്പെട്ട സുരക്ഷാ ഏജൻസികളെയും വിവരം അറിയിക്കുകയും ചെയ്തു. ആയുധപ്പുരയിലെ രജിസ്റ്ററുകൾ, സ്റ്റോക്ക് രേഖകൾ എന്നിവ വീണ്ടും വിശദമായി ഒത്തുനോക്കി. ആയുധപ്പുരയിലേക്കും സമീപ പ്രദേശങ്ങളിലേക്കും പ്രവേശിക്കാൻ ഔദ്യോഗിക അനുമതിയുള്ള സൈനിക ഉദ്യോഗസ്ഥരെയും ജീവനക്കാരെയും കേന്ദ്രീകരിച്ച് ചോദ്യം ചെയ്യലും വിവരശേഖരണവും നടക്കുകയാണ്. സൈന്യത്തിന്റെ സർവീസ് ആയുധങ്ങളും വെടിക്കോപ്പുകളുമാണ് നഷ്ടപ്പെട്ടിരിക്കുന്നത് എന്നതിനാൽ, ഇവ അനധികൃതമായി കൈവശം വെക്കപ്പെടാനും ദുരുപയോഗം ചെയ്യപ്പെടാനും വലിയ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് ലഭ്യമായ എല്ലാ രേഖകളും കൈമാറുമെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
മോഷണത്തിന് പിന്നിൽ സൈനിക കേന്ദ്രത്തിനുള്ളിൽ തന്നെയുള്ള ആരുടെയെങ്കിലും ഒത്താശയോ സഹായമോ ലഭിച്ചിട്ടുണ്ടോയെന്ന കാര്യം സുരക്ഷാ ഏജൻസികൾ പരിശോധിച്ചുവരികയാണ്. നഷ്ടപ്പെട്ട അത്യാധുനിക ആയുധങ്ങൾ എത്രയും വേഗം കണ്ടെത്താനും ദുരുപയോഗം തടയാനുമാണ് അന്വേഷണ സംഘം പ്രഥമ പരിഗണന നൽകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates