

ലഖ്നൗ: ക്ലാസിൽ വച്ച് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കിയ അധ്യാപകനെ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് മർദിച്ചതായി പരാതി. ഉത്തർപ്രദേശിലെ ഗൊരഖ്പുരിലുള്ള സർക്കാർ സ്‌കൂളിൽ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും മറ്റു രണ്ട് വിദ്യാർത്ഥികളും ചേർന്ന് മർദിച്ചുവെന്നാണ് അധ്യാപകന്റെ പരാതി.
കമ്പ്യൂട്ടർ അധ്യാപകനായ സയ്യദ് വാസിഖ് അലിക്കാണ് മർദ്ദനമേറ്റത്. വിദ്യാർത്ഥികൾ അധ്യാപകനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സ്‌കൂളിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ക്ലാസിൽ മൊബൈൽ ഉപയോഗിക്കാൻ പാടില്ലെന്ന് നിർദേശിച്ചതോടെ കറുത്ത തുണികൊണ്ട് അധ്യാപകന്റെ മുഖം മൂടിയ ശേഷമായിരുന്നു മർദനം.
വധ ശ്രമത്തിന് കേസ്
ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ സ്‌കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായും മറ്റു രണ്ടു വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞ ശേഷം അവർക്കെതിരേയും നടപടി സ്വീകരിക്കുമെന്നും സ്‌കൂൾ പ്രിൻസിപ്പൽ അറിയിച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി. തിരിച്ചറിയാത്ത മറ്റു രണ്ട് വിദ്യാർത്ഥികൾക്കെതിരേയും കേസെടുത്തിട്ടുണ്ട്. വിദ്യാർത്ഥികൾക്കെതിരേ വധശ്രമത്തിനാണ് കേസെടുത്തത്. കുറ്റക്കാരായ മറ്റു വിദ്യാർത്ഥികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates