വിഡിയോ ദൃശ്യം
വിഡിയോ ദൃശ്യം

പത്തു ലക്ഷം പോയിട്ട് പത്തു രൂപയുണ്ടോ കൈയില്‍? അപമാനിച്ച് ഷോറൂം സെയില്‍സ്മാന്‍; ഞെട്ടിച്ച് കര്‍ഷകന്‍, വൈറല്‍

മഹീന്ദ്ര ഷേറൂമിലാണ്, അടയ്ക്കാ കര്‍ഷകനായ കെംപഗൗഡയ്ക്ക് അപമാനം നേരിട്ടത്
Published on

ബെംഗളൂരു: കാര്‍ വാങ്ങാന്‍ ഷോറൂമിലെത്തിയ കര്‍ഷകനെ സെയ്ല്‍സ് എക്‌സിക്യൂട്ടിവ് പരിഹസിച്ചു വിടുന്നതും അര മണിക്കൂറിനകം പത്തു ലക്ഷം രൂപയുമായി കര്‍ഷകന്‍ തിരിച്ചെത്തുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കര്‍ണാടകയിലെ തുമകൂരുവിലാണ് സംഭവം.

ഷോറൂമിലെത്തിയ യുവാവിനെയും സുഹൃത്തുക്കളെയും, പത്തു ലക്ഷം പോയിട്ട് പത്തു രൂപയെങ്കിലും പോക്കില്‍ ഉണ്ടോയെന്നു ചോദിച്ചാണ് ജീവനക്കാരന്‍ പരിഹസിച്ചത്. ഇതില്‍ രോഷാകുലനായ കര്‍ഷകന്‍ ഷോറൂമില്‍നിന്നു മടങ്ങി അര മണിക്കൂറിനകം പണവുമായി തിരിച്ചെത്തുകയായിരുന്നു. പണം തന്നാല്‍ ഉടന്‍ കാര്‍ നല്‍കുമോയെന്ന് കര്‍ഷകന്‍ ചോദിച്ചു. രണ്ടു ദിവസം സമയം വേണമെന്ന് ആവശ്യപ്പെട്ട എക്‌സിക്യൂട്ടിവ് കര്‍ഷകനോട് ക്ഷമ പറയുകയും ചെയ്തു. 

മഹീന്ദ്ര ഷേറൂമിലാണ്, അടയ്ക്കാ കര്‍ഷകനായ കെംപഗൗഡയ്ക്ക് അപമാനം നേരിട്ടത്. സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളില്‍ പലരും ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്തിട്ടുണ്ട്. 

സാധാരണക്കാരായ കര്‍ഷകരുടെ വേഷവും പെരുമാറ്റവും കണ്ടിട്ട്, കൗതുകം തീര്‍ക്കാന്‍ വന്നവരാണ് എന്ന ധാരണയിലാണ് ഷോറൂമിലെ ജീവനക്കാരന്‍ പെരുമാറിയത്. 10 ലക്ഷത്തിന്റെ വാഹനത്തെ കുറിച്ച് കൊമ്പഗൗഡ ചോദിച്ചു. എന്നാല്‍ നിങ്ങളുടെ പോക്കറ്റില്‍ 10 രൂപ പോലും കാണില്ല അപ്പോഴല്ലേ 10 ലക്ഷം എന്ന പരിഹാസമാണ് മറുപടിയായി കിട്ടിയത്. ഇതോടെ യുവാവിന് ദേഷ്യം വന്നു.

പണം തന്നാല്‍ ഇന്ന് കാര്‍ കിട്ടുമോ എന്ന് കെമ്പഗൗഡ തിരിച്ചുചോദിച്ചു. 10 ലക്ഷം രൂപ ഒരുമിച്ച് കൊണ്ടുവരൂ, എന്നാല്‍ കാര്‍ ഇന്നുതന്നെ തരാമെന്ന് ജീവനക്കാരനും തിരിച്ചുപറഞ്ഞു. ശരി എന്ന് പറഞ്ഞ് അവിടെ നിന്നുപോയ യുവാവും കൂട്ടുകാരും 10 ലക്ഷം രൂപയുമായി അരമണിക്കൂറിനകം തിരിച്ചെത്തി. ഇതോടെ ജീവനക്കാരന്‍ വെട്ടിലായി.  ഉടന്‍ കാര്‍ കൊടുക്കാനുള്ള സാങ്കേതിക തടസ്സങ്ങളും ശനിയും ഞായറും അവധി ദിവസമായതിനാലുള്ള പ്രശ്‌നങ്ങളും കാര്‍ ഷോറൂമിനെ ആകെ കുടുക്കി. 

കാര്‍ കിട്ടാതെ പോകില്ലെന്ന് ഉറപ്പിച്ച് യുവാവും സുഹൃത്തുക്കളും നിര്‍ബന്ധം പിടിച്ചു. വിഷയം സമൂഹ മാധ്യമങ്ങളില്‍ എത്തി. ഒടുവില്‍ തിലക് പാര്‍ക്ക് പൊലീസ് സ്‌റ്റേഷനില്‍നിന്നും ഉദ്യോഗസ്ഥരെത്തിയാണ് പ്രശ്‌നം ഒത്തുതീര്‍ത്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com