എവിടെ മമതയ്‌ക്കൊപ്പം അണി നിരന്ന 'ടോളിവുഡ് ബ്രിഗേഡ്'? ആപത്ത് കാലത്ത് പാര്‍ട്ടിയെ പൂര്‍ണമായും കൈവിട്ട് താരങ്ങള്‍

തെരഞ്ഞെടുപ്പുകളില്‍ മമത ബാനര്‍ജിക്ക് പിന്നില്‍ ആവേശത്തോടെ അണിനിരന്നിരുന്ന നടന്മാരും സംവിധായകരും ഗായകരും അടങ്ങുന്ന ഈ താരനിര, പാര്‍ട്ടി വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ മനഃപൂര്‍വ്വം മൗനം പാലിക്കുകയാണ്.
Mamata Banejee
Mamata Banejee
Updated on
3 min read

കൊല്‍ക്കത്ത: 1998ല്‍ പാര്‍ട്ടി രൂപീകരിച്ചതിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന കാലമാണ്. നിലനില്‍പ്പ് തന്നെ തുലാസിലായിരിക്കുന്നു. പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയോട് ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ, പാര്‍ട്ടി ഇപ്പോള്‍ ആദ്യത്തെ വലിയ ആഭ്യന്തര കലാപത്തെയും അഭിമുഖീകരിക്കുകയാണ്.

ടിഎംസി ഒന്നിനുപുറകെ ഒന്നായി പ്രതിസന്ധികളില്‍ ഉഴലുമ്പോഴും പാര്‍ട്ടിയുടെ ജനപ്രിയ താരനിര ഒന്നടങ്കം മൗനത്തിലാണ്. രണ്ട് പതിറ്റാണ്ടിലേറെയായി ചലച്ചിത്ര, ടെലിവിഷന്‍, കായിക ലോകത്തെ പ്രമുഖര്‍ ടിഎംസിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളിലും പൊതുപ്രതിച്ഛായ രൂപീകരണത്തിലും സുപ്രധാന പങ്ക് വഹിച്ചിരുന്നു. 2001-ല്‍ അന്നത്തെ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യക്കെതിരെ ജാദവ്പൂരില്‍ മുതിര്‍ന്ന നടി മാധബി മുഖര്‍ജിയെയാണ് പാര്‍ട്ടി രംഗത്തിറക്കിയതെന്നോര്‍ക്കണം.

പിന്നീടിങ്ങോട്ട് പാര്‍ട്ടി വളര്‍ന്ന സാഹചര്യത്തില്‍ മമത ബാനര്‍ജി നടന്മാര്‍, സംവിധായകര്‍, ഗായകര്‍, കായികതാരങ്ങള്‍ എന്നിവരെ സജീവമായി പിന്തുണയ്ക്കുകയും അവരില്‍ പലരെയും എം.പിമാരും എംഎല്‍എമാരുമായി ഉയര്‍ത്തുകയും ചെയ്തതോടെ ടിഎംസിയിലെ കണ്ണികള്‍ കൂടുതല്‍ ഗ്ലാമറസ്സായി മാറി. പാര്‍ട്ടിയില്‍ അംഗത്വമില്ലാത്ത നടനും സംവിധായകനുമായ പരംഭ്രത ചാറ്റര്‍ജിയെപ്പോലെയുള്ള അനുഭാവികള്‍ പോലും പാര്‍ട്ടിക്ക് വേണ്ടി പതിവായി പ്രചാരണം നടത്തിയിരുന്നു. വോട്ട് ബാങ്ക് എന്നതിനപ്പുറം, ദേശീയ ടെലിവിഷന്‍ ചാനലുകളില്‍ പാര്‍ട്ടി നേതൃത്വത്തെ ശക്തമായി പ്രതിരോധിക്കുന്നതിനും മാധ്യമ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും ടിഎംസിയുടെ ഏറ്റവും പ്രമുഖമായ മുഖമായി ഈ താരങ്ങള്‍ നിലകൊണ്ടു.

Mamata Banejee
ബംഗാളിൽ തൃണമൂൽ കോൺഗ്രസ് അസ്തിത്വ പ്രതിസന്ധിയിലേക്ക്, ആഭ്യന്തര കലഹം രൂക്ഷം
Mamata Banejee
ഒറ്റ മാസം, 215ല്‍ നിന്ന് 20ലേക്ക്: വന്‍ തകര്‍ച്ച മുന്നില്‍ക്കണ്ട്‌ മമതയുടെ രാഷ്ട്രീയ സാമ്രാജ്യം

വേദികളില്‍ മമത ബാനര്‍ജിക്ക് ചുറ്റും എപ്പോഴും ഈ താരങ്ങള്‍ അണിനിരന്നിരുന്നു. സെലിബ്രിറ്റികള്‍ തങ്ങളെ വേദിയില്‍ നിന്ന് പാര്‍ശ്വവല്‍ക്കരിക്കുകയാണെന്ന് പാര്‍ട്ടിക്കുള്ളില്‍ പരസ്യമായിട്ടല്ലെങ്കിലും കടുത്ത അമര്‍ഷത്തോടെ പരാതിയും ഉയര്‍ന്നിരുന്നു. ആ 'ടോളിവുഡ് ബ്രിഗേഡ്' ആണ് ഇന്ന് തീര്‍ത്തും മൗനം പാലിക്കുന്നത്. മെയ് 4-ലെ തെരഞ്ഞെടുപ്പ് തകര്‍ച്ചയ്ക്കും ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര കലാപത്തിനും പിന്നാലെ, ഈ താരനിരയിലെ പ്രമുഖരില്‍ പലരും വാ തുറക്കുന്നതേയില്ല.

ടിഎംസിയുടെ 'ടോളിവുഡ് ബ്രിഗേഡ്': ശതാബ്ദി റോയ്, തപസ് പാല്‍ , ദേവ്, മിമി ചക്രവര്‍ത്തി...

പശ്ചിമ ബംഗാളിലെ ചലച്ചിത്ര മേഖലയില്‍ (ടോളിവുഡ്) നിന്നുള്ള പ്രമുഖരെയും കായിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രശസ്തരെയും തങ്ങളുടെ രാഷ്ട്രീയ നിരയിലേക്ക് തുടര്‍ച്ചയായി ആകര്‍ഷിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ട്.

ടിഎംസിയുടെ ബാനറില്‍ പാര്‍ട്ടിയില്‍ ചേരുകയോ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ ചെയ്ത പ്രമുഖ ചലച്ചിത്ര താരങ്ങളില്‍ ദീപക് അധികാരി, മിമി ചക്രവര്‍ത്തി, നുസ്രത് ജഹാന്‍, രചന ബാനര്‍ജി, സയന്തിക ബാനര്‍ജി, സയോനി ഘോഷ്, സോഹം ചക്രവര്‍ത്തി, ഹിരണ്‍ ചാറ്റര്‍ജി, ജൂണ്‍ മാലിയ, കാഞ്ചന്‍ മല്ലിക്, കൗശാനി മുഖര്‍ജി, സംവിധായകന്‍ രാജ് ചക്രവര്‍ത്തി എന്നിവര്‍ ഉള്‍പ്പെടും.

ശതാബ്ദി റോയ്, മുന്‍ മുന്‍ സെന്‍, സന്ധ്യ റോയ്, ഇന്ദ്രനീല്‍ സെന്‍, ബിദേശ് ബോസ്, ജോഗന്‍ ചൗധരി, അന്തരിച്ച തപസ് പാല്‍ തുടങ്ങി കലാരംഗത്തെ പഴയകാല പ്രമുഖരെയും പാര്‍ട്ടി മുന്‍കാലങ്ങളില്‍ സ്വാഗതം ചെയ്തിട്ടുണ്ട്. പ്രാദേശിക സിനിമയ്ക്ക് പുറമെ, ബോളിവുഡ് ഗായകനും രാഷ്ട്രീയക്കാരനുമായി മാറിയ ബാബുല്‍ സുപ്രിയോ, ക്രിക്കറ്റ് താരങ്ങളായ യൂസഫ് പഠാന്‍, കീര്‍ത്തി ആസാദ്, മനോജ് തിവാരി, നയതന്ത്രജ്ഞനും എഴുത്തുകാരനുമായ പവന്‍ വര്‍മ്മ തുടങ്ങിയ പ്രമുഖ ദേശീയ വ്യക്തിത്വങ്ങളെയും ഉള്‍പ്പെടുത്തി ടിഎംസി തങ്ങളുടെ താരനിര വിപുലീകരിച്ചു.

ഇവരില്‍ പലരും തെരഞ്ഞെടുപ്പില്‍ ഞെട്ടിക്കുന്ന വിജയം കാഴ്ചവെച്ചവരാണ്. ഹൂഗ്ലിയില്‍ തന്റെ കന്നി ലോക്സഭാ പോരാട്ടത്തില്‍ ബിജെപിയുടെ സിറ്റിംഗ് എം പി ലോകറ്റ് ചാറ്റര്‍ജിയെ പരാജയപ്പെടുത്തിക്കൊണ്ട് രചന ബാനര്‍ജി തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കി. ബഹറംപൂരില്‍ കോണ്‍ഗ്രസിന്റെ ശക്തനായ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ അട്ടിമറിച്ച് ക്രിക്കറ്റ് താരം യൂസഫ് പഠാനും, ബര്‍ധമാന്‍-ദുര്‍ഗാപൂര്‍ സീറ്റില്‍ ബിജെപിയുടെ ദിലീപ് ഘോഷിനെ പരാജയപ്പെടുത്തി കീര്‍ത്തി ആസാദും വന്‍ വിജയങ്ങള്‍ നേടി.

Mamata Banejee
പവാറിന്റെ വഴിയോ മമത, പാര്‍ട്ടിയും ചിഹ്നവും നഷ്ടമാകുമോ?; ബംഗാളില്‍ ഋതബ്രത പ്രതിപക്ഷ നേതാവ്

സയോനി ഘോഷ്: അഭിനേത്രിയില്‍ നിന്ന് ടിഎംസിയുടെ ശക്തയായ പ്രതിരോധനിരയിലേക്ക്

ടിഎംസിയിലെ പല സെലിബ്രിറ്റികളും തങ്ങളുടെ നിലപാടുകള്‍ തുറന്നുപറയുന്നതിലും സജീവമായി ഇടപെടുന്നതിലും പേരെടുത്തവരാണ്. അവരില്‍ എടുത്തുപറേയേണ്ട പേരാണ് സയോനി ഘോഷിന്റേത്. പ്രമുഖ ബംഗാളി നടിയും ഗായികയുമായ അവര്‍ 2021-ലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് അഭിഷേക് ബാനര്‍ജിയുടെ പിന്‍ഗാമിയായി തൃണമൂല്‍ യുവ വിഭാഗത്തിൻറെ അധ്യക്ഷ പദവിയിലേക്ക് അവരുടെ വളര്‍ച്ച അതിവേഗമായിരുന്നു. പ്രസംഗത്തിലും പ്രചാരണത്തിലും അവര്‍ മുന്നിലായിരുന്നു. മാധ്യമങ്ങളിലും നിരന്തരം അവരുടെ സാന്നിധ്യം അറിയിച്ചുകൊണ്ടേയിരുന്നു. 2024-ല്‍ ജാദവ്പൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ജയിക്കുകയും ചെയ്തു.

2026-ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ടിഎംസിയുമായി ബന്ധമുള്ള നിരവധി സെലിബ്രിറ്റികള്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിരുന്നു. നടനും എംപിയുമായ ദേവ് ഘട്ടാലിലും കൂച്ച് ബെഹാര്‍, ജല്‍പായ്ഗുരി ഉള്‍പ്പെടെയുള്ള ഉത്തര ബംഗാളിലെ വിവിധ ജില്ലകളിലും പ്രചാരണം നടത്തി. ഗെയിം ഷോ അവതാരകയും ഹൂഗ്ലി എംപിയുമായ രചന ബാനര്‍ജി ഹൂഗ്ലിയിലും പാണ്ഡവേശ്വര്‍ പോലുള്ള മറ്റ് പ്രദേശങ്ങളിലും യോഗങ്ങളെ അഭിസംബോധന ചെയ്തു. ജാദവ്പൂരില്‍ നിന്നുള്ള എംപിയായ സയോനി ഘോഷ്, തെക്കന്‍ കൊല്‍ക്കത്തയിലും ജാദവ്പൂര്‍ മേഖലയിലെ മണ്ഡലങ്ങളിലും ജനങ്ങളെ അണിനിരത്തുന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. ഗായകനും രാഷ്ട്രീയക്കാരനുമായി മാറിയ ബാബുല്‍ സുപ്രിയോ പ്രധാനമായും കൊല്‍ക്കത്തയിലും സമീപ പ്രദേശങ്ങളിലും നടന്ന പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തു. മറ്റ് താരപ്രചാരകരും വിവിധ ജില്ലകളില്‍ റാലികളും പൊതുയോഗങ്ങളും നടത്തി. ഇങ്ങനെ ഏറ്റവും അവസാനത്തെ തെരഞ്ഞെടുപ്പിലും താര നിര സജീവമായിരുന്നു.

ടോളിവുഡ് ബ്രിഗേഡിനെ മൗനത്തിലാക്കിയ ബിജെപി തരംഗം

മെയ് 4-ലെ തെരഞ്ഞെടുപ്പില്‍ ടിഎംസി നേരിട്ട ദയനീയ പരാജയത്തിന് പിന്നാലെ, പാര്‍ട്ടിയില്‍ അതുവരെ സജീവമായിരുന്ന താര നിര പൂര്‍ണ്ണമായും നിശ്ശബ്ദരായി.

നിയമസഭാ ഫലങ്ങള്‍ ടിഎംസിയുടെ സെലിബ്രിറ്റി സ്ഥാനാര്‍ത്ഥികള്‍ക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്. ബിജെപി തരംഗത്തില്‍ രാജ് ചക്രവര്‍ത്തി, സോഹം ചക്രവര്‍ത്തി തുടങ്ങിയ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരും നടന്മാരും ഉള്‍പ്പെടെയുള്ള നിരവധി സാംസ്‌കാരിക പ്രമുഖര്‍ ഒലിച്ചുപോയി. ജനപ്രിയ സിനിമാ-ടെലിവിഷന്‍ താരങ്ങളായ സയന്തിക ബാനര്‍ജി, ലവ്ലി മൈത്ര, ശ്രേയ പാണ്ഡെ എന്നിവരും കനത്ത പരാജയം ഏറ്റുവാങ്ങി.

ഈ തകര്‍ച്ച സെലിബ്രിറ്റികളില്‍ മാത്രം ഒതുങ്ങിനിന്നില്ല, മറിച്ച് പാര്‍ട്ടിയുടെ സാംസ്‌കാരിക വേരുകളുള്ള നേതാക്കളെയും മുതിര്‍ന്ന മുഖങ്ങളെയും ബാധിച്ചു. പ്രശസ്ത ഗായകരായ ഇന്ദ്രനീല്‍ സെന്‍, അതിഥി മുന്‍ഷി എന്നിവരും പ്രമുഖ പ്രതിനിധികളായ ബിര്‍ബാഹ ഹന്‍സ്ദ, അര്‍പ്പിത ഘോഷ് എന്നിവരും പരാജയപ്പെട്ട പ്രമുഖരില്‍ ഉള്‍പ്പെടുന്നു.

പിളര്‍പ്പ് ചര്‍ച്ചകള്‍ക്കിടയില്‍ അകലം പാലിക്കുന്ന സെലിബ്രിറ്റികള്‍

മമത-അഭിഷേക് ബാനര്‍ജി കൂട്ടുകെട്ടിനെതിരെ മുന്‍ സിപിഎം നേതാവ് ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ടിഎംസിയില്‍ ഇപ്പോള്‍ ഒരു പരസ്യ കലാപം നടക്കുമ്പോള്‍, മമതയുടെ പിന്തുണയോടെ തങ്ങളുടെ രാഷ്ട്രീയ ജീവിതവും പദവികളും നേടിയെടുത്ത ഈ സെലിബ്രിറ്റികള്‍ വിവാദങ്ങളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ്.

സാധാരണയായി ശക്തമായി പ്രതികരിക്കുന്ന സയോനി ഘോഷ് പോലും പൂര്‍ണ്ണ നിശ്ശബ്ദതയിലാണ്.

ഈ നിശ്ശബ്ദത താരങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല. കടുത്ത നിലപാടുകളിലൂടെ ശ്രദ്ധേയയായ എം പി മഹുവ മൊയ്ത്ര ഉള്‍പ്പെടെയുള്ള പല ടിഎംസി പ്രമുഖരും നിലവിലുള്ള ആഭ്യന്തര കലാപത്തെക്കുറിച്ച് കാര്യമായ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. 2024-ല്‍ തന്നെ പാര്‍ട്ടി വിടാന്‍ ആഗ്രഹിച്ചിരുന്നതായി പറയപ്പെടുന്ന നടന്‍ ദേവ് അധികാരി, മെയ് 6-ന് ബിജെപിയുടെ മികച്ച വിജയത്തെ അഭിനന്ദിച്ചു.

ചുരുക്കത്തില്‍, തെരഞ്ഞെടുപ്പ് തകര്‍ച്ചയ്ക്ക് പിന്നാലെ, ടിഎംസിയിലെ ഒരു കാലത്തെ ഗ്ലാമറസ്സായ ടോളിവുഡ് ബ്രിഗേഡ് ശ്രദ്ധാകേന്ദ്രത്തില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. പാര്‍ട്ടിയുടെ സാംസ്‌കാരിക മുഖമായും ജനങ്ങളെ ആകര്‍ഷിക്കുന്നവരായും ഏറെക്കാലമായി കണക്കാക്കപ്പെട്ടിരുന്ന നടന്മാരും സംവിധായകരും ഗായകരും അടങ്ങുന്ന ഈ താരനിര കനത്ത നിശബ്ദതയിലാണ്. മുമ്പ് അഭിമാനത്തോടെ മമതയ്‌ക്കൊപ്പം വേദിയില്‍ പ്രത്യക്ഷപ്പെട്ടവര്‍ ഇന്ന് തിരശീലക്ക് പിന്നിൽ സ്വയം അഭയം തേടിയിരിക്കുകയാണ്.

Summary

Where is the 'Tollywood brigade' that lined up with Mamata? Celebrities completely abandoned the party in times of crisis

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ritabrata Banerjee
KT Jaleel and Wife Join CPM
Mamata Banerjee
 RB Choudhary
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com