

അഗർത്തല: ത്രിപുരയിൽ ഇത്രയും വലിയൊരു തിരിച്ചടി ഇടതുപക്ഷം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി മണിക് സർക്കാർ. തീർത്തും അപ്രതീക്ഷിതമായിരുന്നു ബി.ജെ.പിയുടെ ജയം. അത്തരമൊരു ഫലം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. എന്തുകൊണ്ട് തോൽവിയെന്നത് പരിശോധിക്കുമെന്നും ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ മണിക് സർക്കാർ പറഞ്ഞു.
എന്താണ് സംഭവിച്ചതെന്ന് പാർട്ടി വിശദമായി പരിശോധിക്കും. ഇതിനായി മണ്ഡല അടിസ്ഥാനത്തിൽ പരിശോധനയും വിലയിരുത്തലും നടത്തും. എങ്ങിനെയാണ് വോട്ടുകൾ ചോർന്നതെന്ന് ബൂത്ത് തലത്തിൽ പരിശോധിക്കും. ചില പിന്നാക്ക സമുദായങ്ങളും ആദിവാസി വിഭാഗവും ബി.ജെ.പിക്കൊപ്പം നിന്നതായാണ് പ്രാഥമിക വിലയിരുത്തലെന്നും മാണിക് സർക്കാർ പറഞ്ഞു.
കാൽനൂറ്റാണ്ടുകാലത്തെ സിപിഎം ഭരണം തൂത്തെറിഞ്ഞാണ് ത്രിപുരയുടെ ചരിത്രത്തിലാദ്യമായി ബിജെപി അധികാരത്തിലേറുന്നത്. 
ത്രിപുരയിൽ 60 സീറ്റുകളിൽ 43 എണ്ണവും ബിജെപി നേടി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലാണ് ഭരണം പിടിച്ചെടുത്തത്. നാലു തവണ മുഖ്യമന്ത്രി പദത്തിലെത്തിയ മാണിക് സർകാർ ഗവർണർക്ക് രാജിക്കത്ത് നൽകി. ബിജെപി വിജയത്തിൽ നിർണായക പങ്കു വഹിച്ച യുവനേതാവും പാർട്ടി സംസ്ഥാന അധ്യക്ഷനുമായ ബിപ്ലവ് ദേബ് പുതിയ മുഖ്യമന്ത്രിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബിജെപി നേടിയ ചരിത്ര വിജയത്തിൽ ജനങ്ങളെ അഭിനന്ദിക്കാനും, പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അഗർത്തലയിലെത്തും. 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates