

ഛത്ര: ജാർഖണ്ഡിൽ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ച സംഭവത്തിൽ 16 പേർ അറസ്റ്റിൽ. അറസ്റ്റിലായവരിൽ ഗ്രാമ മുഖ്യനും ഉൾപ്പെടുന്നു. അദ്ദേഹമാണ് പെൺകുട്ടിയെ കൂട്ട ബലാൽസംഗം ചെയ്ത പ്രതികൾക്ക് 100 സിറ്റ് അപ് ശിക്ഷ വിധിച്ച് സംഭവം ഒതുക്കിതീർക്കാൻ ശ്രമിച്ചത്. ഛത്ര ജില്ലയിലെ രാജ കേന്ദ് വ ഗ്രാമത്തിലായിരുന്നു രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്.
വ്യാഴാഴ്ച രാത്രി കൂട്ടബലാത്സംഗത്തിനിരയാക്കിയ പതിനാലുകാരിയെ വെള്ളിയാഴ്ച യുവാക്കള്‍ ജീവനോടെ കത്തിക്കുകയായിരുന്നു. മാതാപിതാക്കളുടെ കൺമുമ്പിൽ വെച്ചായിരുന്നു ഈ ക്രൂരകൃത്യം. പെണ്‍കുട്ടിയുടെ വീട്ടുകാർ ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയ സമയം എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പെണ്‍കുട്ടിയെ പ്രതികൾ വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോകുകയായിരുന്നു. മദ്യലഹരിയിലായിരുന്ന സംഘം പെണ്‍കുട്ടിയെ വിജനമായ സ്ഥലത്തേക്കു കൊണ്ടുപോയി പീഡിപ്പിച്ചു.
സംഭവം അറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് ഗ്രാമസഭയിലും പഞ്ചായത്ത് അംഗങ്ങളോടും പരാതിപ്പെട്ടു. ഗ്രാമമുഖ്യൻ കുറ്റാരോപിതരായ യുവാക്കൾക്ക് 100 സിറ്റ്-അപ്പ് ശിക്ഷ വിധിച്ചു കാര്യമൊതുക്കി. 50,000 രൂപ യുവാക്കൾ പെണ്‍കുട്ടിയുടെ കുടുംബത്തിനു നൽകണമെന്നും വിധിച്ചു. എന്നാൽ ശിക്ഷ വിധിച്ചതിൽ പ്രകോപിതരായ യുവാക്കൾ വെള്ളിയാഴ്ച വീട്ടിലെത്തി മാതാപിതാക്കളെ മർദിക്കുകയും പെണ്‍കുട്ടിയെ ജീവനോടെ തീ കൊളുത്തുകയുമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates