

ലഖ്നൗ: ചൂതാട്ടത്തില്‍ പണം മുഴുവന്‍ നഷ്ടപ്പെട്ടതോടെ യുവാവ് സ്വന്തം ഭാര്യയെ പണയപ്പെടുത്തി. പിന്നെയും തോറ്റതോടെ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ സുഹൃത്തുക്കള്‍ക്ക് അനുമതി നല്‍കി. യുപിയിലെ ജൗൻപുരിലാണ് ഈ ക്രൂരത അരങ്ങേറിയത്.
സംഭവത്തെപ്പറ്റി യുവതി പൊലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഇതേത്തുടര്‍ന്ന് യുവതി കോടതിയെ സമീപിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്ന് ജൗന്‍പുരിലെ ജാഫര്‍ബാദ് പൊലീസ് സ്റ്റേഷനില്‍ കൂട്ടബലാത്സംഗത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഭര്‍ത്താവ് ചൂതാട്ടത്തിന് പുറമെ മദ്യപാനത്തിനും അടിമയാണെന്നും യുവതിയുടെ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
ഭര്‍ത്താവിന്റെ സുഹൃത്തായ അരുണും ഇയാളുടെ ബന്ധു അനിലും യുവതിയുടെ വീട്ടില്‍ വരുന്നത് പതിവായിരുന്നു. യുവതിയുടെ ഭര്‍ത്താവുമൊത്ത് മദ്യപിക്കാനും ചൂതുകളിക്കാനുമാണ് ഇരുവരും വന്നിരുന്നത്. ജൂലായ് അവസാനം പതിവു പോലെ ഇരുവരും വീട്ടിലെത്തി. ഭാര്യയെ പണയപ്പെടുത്തി നടത്തിയ ചൂതാട്ടത്തില്‍ യുവാവ് പരാജയപ്പെട്ടതോടെ സുഹൃത്തുക്കള്‍ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവത്തിനു ശേഷം യുവതി അമ്മാവന്റെ വീട്ടിലേക്ക് പോയി. എന്നാല്‍ അവിടെയെത്തിയ ഭര്‍ത്താവ് ക്ഷമ ചോദിക്കുകയും തനിക്ക് തെറ്റുപറ്റിയെന്ന് യുവതിയോട് പറയുകയും ചെയ്തു. ഇതോടെ യുവതി ഭര്‍ത്താവിനൊപ്പം തിരികെ വീട്ടിലേക്കു പോയി. എന്നാല്‍, വഴിയില്‍ വച്ച് ഭര്‍ത്താവ് കാര്‍ നിര്‍ത്തി ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ സുഹൃത്തുക്കള്‍ക്ക് വീണ്ടും അവസരം നല്‍കി. ഇതോടെയാണ് യുവതി പൊലീസിനെയും പിന്നീട് കോടതിയേയും സമീപിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates