മുസ്‌ലിം യുവാവിനെ വിവാഹം കഴിക്കണമെന്ന് ആഗ്രഹം, അച്ഛന്‍ ഉപദ്രവിക്കുന്നു, മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കുന്നു, വീടു വിട്ടിറങ്ങി മകള്‍; ബിജെപി നേതാവില്‍ നിന്ന് സംരക്ഷണം തേടി കോടതിയില്‍

മുന്‍ ബിജെപി എംഎല്‍എയായ അച്ഛനില്‍ നിന്ന് സംരക്ഷണം തേടി മകള്‍ ഹൈക്കോടതിയില്‍
മുസ്‌ലിം യുവാവിനെ വിവാഹം കഴിക്കണമെന്ന് ആഗ്രഹം, അച്ഛന്‍ ഉപദ്രവിക്കുന്നു, മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കുന്നു, വീടു വിട്ടിറങ്ങി മകള്‍; ബിജെപി നേതാവില്‍ നിന്ന് സംരക്ഷണം തേടി കോടതിയില്‍
Updated on
1 min read

ഭോപ്പാല്‍: മുന്‍ ബിജെപി എംഎല്‍എയായ അച്ഛനില്‍ നിന്ന് സംരക്ഷണം തേടി മകള്‍ ഹൈക്കോടതിയില്‍. തന്നെ ഉപദ്രവിക്കുന്നുവെന്നും മറ്റൊരു രാഷ്ട്രീയക്കാരന്റെ മകനെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ അച്ഛന്‍ നിര്‍ബന്ധിക്കുന്നുവെന്നും കാണിച്ച് 28കാരി മധ്യപ്രദേശ് ഹൈക്കോടതിയെയാണ് സമീപിച്ചത്. അച്ഛന്റെ ഇഷ്ടത്തിന് വിരുദ്ധമായി ഒരു മുസ്‌ലിം യുവാവിനെ വിവാഹം കഴിക്കാനുളള ആഗ്രഹമാണ് കുടുംബത്തിന്റെ പ്രകോപനത്തിന് കാരണമെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

രണ്ടുദിവസം മുന്‍പ് തന്റെ മകളെ കാണാനില്ലെന്ന് പറഞ്ഞ് ബിജെപി നേതാവ് സുരേന്ദ്ര നാഥ് സിങ് കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അച്ഛനെതിരെ മകള്‍ ഭാരതി സിങ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ജബല്‍പൂര്‍ ബെഞ്ച് മുന്‍പാകെ പരാതിയുമായി എത്തിയത്. താന്‍ മാനസികമായി അസ്ഥിരമാണെന്ന് തെളിയിക്കാന്‍ കുടുംബം വ്യാജ രേഖകള്‍ ചമച്ചതിന്റെ വീഡിയോ ഭാരതി സിങ് പുറത്തുവിട്ടു.

'ഞാന്‍ ഒരു മുസ്‌ലിമിന്റെയോ, ക്രിസ്ത്യാനിയുടെടോ കൂടെയല്ല. മറ്റു ജാതിയില്‍പ്പെട്ട ആരുടെയും കൂടെയല്ല ഞാനിപ്പോള്‍. എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് വീട് വിട്ടത്. അതുകൊണ്ട് തന്നെ ഇത് ഒരു ജാതീയമായ പ്രശ്‌നമായി മാറേണ്ടതില്ല. എനിക്ക് സമാധാനമാണ് വേണ്ടത്. അതുകൊണ്ടാണ് വീട് വിട്ടിറങ്ങിയത്. '- ഭാരതി സിങ് പുറത്തുവിട്ട വീഡിയോ ക്ലിപ്പില്‍ പറയുന്നു.

'എനിക്ക് വീട്ടിലേക്ക് മടങ്ങി വരേണ്ട. ഞാന്‍ മാനസികമായി നല്ല നിലയിലാണ്. എന്റെ കുടുംബാംഗങ്ങള്‍ നിരന്തരമായി എന്നെ ഉപദ്രവിച്ചു. എനിക്ക് സമാധാനമായി ജീവിക്കണം' - യുവതി വെളിപ്പെടുത്തുന്നു.

അച്ഛന്റെ ആഗ്രഹത്തിന് വിരുദ്ധമായി ഒരു മുസ്‌ലിം യുവാവിനെ വിവാഹം കഴിക്കുന്നതിനെ കുടുംബം എതിര്‍ത്തിരുന്നതായും ഇതിന്റെ പേരില്‍ യുവതിയെ ഉപദ്രവിച്ചിരുന്നതായും ഭാരതിയുടെ അഭിഭാഷകന്‍ അന്‍കിത് സക്‌സേന ആരോപിക്കുന്നു. ഇതിന് പുറമേ മറ്റൊരു രാഷ്ട്രീയക്കാരന്റെ മകനെ കൊണ്ട് ഭാരതിയെ വിവാഹം ചെയ്യിപ്പിക്കാന്‍ സുരേന്ദ്ര നാഥ് സിങ് ശ്രമിച്ചതായും സക്‌സേന പറയുന്നു. പൊലീസ് സംരക്ഷണം തേടിയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു.

2018ല്‍ സമാനമായ പരാതി ഉന്നയിച്ച വനിതാ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇഞ്ചക്ഷന്‍ കുത്തിവെപ്പിക്കുകയുമായിരുന്നുവെന്നും സക്‌സേന ആരോപിക്കുന്നു. കുടാതെ പൊലീസില്‍ സുരേന്ദ്ര നാഥ് സിങ്ങിന് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും സക്‌സേന ആരോപിക്കുന്നു.

എന്നാല്‍ ആരോപണങ്ങള്‍ എല്ലാം സുരേന്ദ്ര നാഥ് സിങ് നിഷേധിച്ചു.മകള്‍ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നതായും കഴിഞ്ഞ ആറുവര്‍ഷമായി ചികിത്സയിലായിരുന്നുവെന്നും ബിജെപി നേതാവ് പറയുന്നു. ഇതിന് മുന്‍പും മകള്‍ വീട് വിട്ടിറങ്ങിയിട്ടുണ്ടെന്നും സുരേന്ദ്ര നാഥ് സിങ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com