ന്യൂഡൽഹി: കേരളത്തിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. ഇന്നലെ മുംബൈയിൽ നിന്ന് പുറപ്പെടേണ്ട ട്രെയിനിന് സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റെയിൽവേ മന്ത്രിയുടെ വിമർശനം.
സ്വന്തം നാട്ടുകാരെ കുറിച്ച് ചിന്തയില്ലാതെ മുഖ്യമന്ത്രിമാർ ഇങ്ങനെ പ്രവർത്തിച്ചാൽ എന്താകുമെന്ന് അദ്ദേഹം ചോദിക്കുന്നു. സ്വകാര്യ ഹിന്ദി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു റെയിൽവേ മന്ത്രിയുടെ ആരോപണം.
കേരളം എതിർത്തതോടെ മഹാരാഷ്ട്രയിലെ താനെയിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെടേണ്ടിയിരുന്ന ശ്രമിക് ട്രെയിൻ അവസാന നിമിഷം റദ്ദാക്കിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇന്നലെ വൈകീട്ട് ആറ് മണിക്ക് എറണാകുളം സൗത്തിലേക്ക് പുറപ്പെടേണ്ട ട്രെയിൻ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് റദ്ദാക്കിയത്. നിലവിലെ കേന്ദ്ര നിർദ്ദേശപ്രകാരം യാത്ര പുറപ്പെടാൻ കേരളത്തിൻറെ അനുമതി വേണ്ടെങ്കിലും ഔദ്യോഗികമായി ലഭിച്ച അഭ്യർത്ഥന മാനിക്കുകയാണെന്ന് താനെയിലെ നോഡൽ ഓഫീസർ യാത്രക്കാരെ അറിയിച്ചത്.
മലയാളികളെ നാട്ടിലെത്തിക്കാൻ പ്രത്യേക ട്രെയിൻ അയക്കാനുള്ള ഗുജറാത്ത് സർക്കാരിൻറെ ശ്രമം കേരളത്തിൻറെ നിർദ്ദേശത്തെ തുടർന്ന് പിന്നെയും നീട്ടിയെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. രാജ്കോട്ടിൽ നിന്ന് ശനിയാഴ്ച രാത്രി പുറപ്പെടേണ്ടിയിരുന്ന ട്രെയിനാണ് കേരള സർക്കാരിൻറെ ഔദ്യോഗികമായ അഭ്യർഥന മാനിച്ച് യാത്ര നീട്ടി വച്ചത്. ക്വാറന്റൈൻ സൗകര്യങ്ങളടക്കം ഒരുക്കുന്നതിൽ കൂടുതൽ സമയം ആവശ്യപ്പെട്ടാണ് കേരളം എതിർപ്പറിയിച്ചതെന്ന് ഗുജറാത്തിലെ നോഡൽ ഓഫീസർ ഭാരതി ഐഎഎസ് വെളിപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates