ഹരിയാനയില്‍ തോറ്റത് ബിജെപിയുടെ ഏഴ് മന്ത്രിമാര്‍; സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ് നീക്കം, മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ശിവസേന

നിയമസഭ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരണ നീക്കവുമായി ബിജെപി
മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്‌നാവിസ് മാധ്യമങ്ങളെ കാണുന്നു/ ചിത്രം: എഎന്‍ഐ
മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്‌നാവിസ് മാധ്യമങ്ങളെ കാണുന്നു/ ചിത്രം: എഎന്‍ഐ
Updated on
1 min read

മുംബൈ: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരണ നീക്കവുമായി ബിജെപി. എന്‍ഡിഎ സഖ്യത്തില്‍ ബിജെപി പ്രതീക്ഷിച്ച നേട്ടം കൈവരിക്കാത്ത സാഹചര്യത്തില്‍ വിലപേശലവുമായി ശിവസേന രംഗത്തെത്തി. തങ്ങള്‍ക്ക് മുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന് സേന അവകാശമുന്നയിച്ചു. 

തുടര്‍ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് മുംബൈയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തി. തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ജനങ്ങളുടെ  ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, 50-50ഫോര്‍മുല കണക്കാക്കി മുഖ്യമ്ന്ത്രി സ്ഥാനം നല്‍കണമെന്ന് ശിവസേന മേധാവി ഉദ്ദവ് താക്കറെ പറഞ്ഞു. 

എന്‍ഡിഎ സഖ്യത്തില്‍ 164സീറ്റുകളില്‍ മത്സരിച്ച ബിജെപിക്ക് 99 സീറ്റുകളാണ് നേടാന്‍ സാധിച്ചത്. ഇത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെക്കാള്‍ 23 സീറ്റ് കുറവാണ്. 126 സീറ്റുകളില്‍ മത്സരിച്ച ശിവസേന58 സീറ്റുകളില്‍ വിജയിച്ചു. മറുവശത്ത് യുപിഎ സഖ്യത്തില്‍ 12സീറ്റുകളില്‍ മത്സരിച്ച എന്‍സിപി 56സീറ്റിലും 147സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് 45സീറ്റിലും വിജയിച്ചു. കേവലഭൂരിപക്ഷത്തിന് 145സീറ്റുകളാണ് വേണ്ടത്. 

തൂക്കു മന്ത്രിസഭ വരുമെന്ന് വ്യക്തമായ ഹരിയാനയില്‍ രാഷ്ട്രീയ  നീക്കങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി.  കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ചെറുപാര്‍ട്ടികളുമായി ധാരണയിലെത്താന്‍ രംഗത്തെത്തിയിട്ടുണ്ട്. പത്തു സീറ്റ് നേടിയ ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയാണ് ഇതില്‍ നിര്‍ണായകം. മുഖ്യമന്ത്രി സ്ഥാനം നല്‍കുകയാണെങ്കില്‍ ഏത് പാര്‍ട്ടിയുമായി സഹകരിക്കാനും തയ്യാറാണെന്ന് ചൗട്ടാല വ്യക്തമാക്കിയിട്ടുണ്ട്. 

90 സീറ്റുകളുള്ള സംസ്ഥാനത്ത്, ബിജെപി 40ഉം കോണ്‍ഗ്രസ് 30ഉം ഐഎന്‍എല്‍ഡി-അകാലിദള്‍ സഖ്യം ഒരുസീറ്റും നേടിയപ്പോള്‍ മറ്റ് പാര്‍ട്ടികള്‍ 9സീറ്റുകള്‍ നേടി. ചൗട്ടാലയേയും ചെറുപാര്‍ട്ടികളെയും കൂടെ നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് രണ്ട് വലിയ പാര്‍ട്ടികളും. 

തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബറാല രാജിവച്ചു.സുഭാഷ് ബറാലയും ബിജെപിയുടെ ഏഴ് ക്യാബിനറ്റ് മന്ത്രിമാരും തെരഞ്ഞെടുപ്പില്‍ തോറ്റു. തങ്ങളോടൊപ്പം നില്‍ക്കാന്‍ ജെജെപിയോടും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളോടും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിങ് ഹൂഡ ആവശ്യപ്പെട്ടു. കൂടെനിന്നാല്‍ എല്ലാവര്‍ക്കും വേണ്ടത്ര പരിഗണന ലഭിക്കുമെന്നാണ് ലഹൂഡയുടെ വാഗ്ദാനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com