

കോട്ടയം: ഓട്ടം പോകുന്നതിനു വേണ്ടി ഓട്ടോഡ്രൈവറെ വിളിച്ചുവരുത്തി കുത്തിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. കോട്ടയം അറുന്നൂറ്റിമംഗലത്താണ് സംഭവമുണ്ടായത്. കടുത്തുരുത്തി അറുനൂറ്റിമംഗലം മുള്ളംമടയ്ക്കല്‍ ഷിബു ലൂക്കോസ് (48) ആണ് മരിച്ചത്. കുത്തേറ്റ ഓട്ടോ ഡ്രൈവർ സ്വയം ഓട്ടോ ഓടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഓട്ടോ അപകടത്തിൽപ്പെട്ടു. ഓട്ടോറിക്ഷ ഡ്രൈവറായ കെ.എസ്.പുരം വടക്കേ കണ്ണംകരയത്ത് വി. എസ്. പ്രഭാതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഷിബു ലൂക്കോസ് വിളിച്ചതുപ്രകാരം പ്രഭാസ് വീട്ടിൽ എത്തുന്നത്. വീട്ടിലെത്തിയ പ്രഭാതിനെ റബര്‍ കത്തി ഉപയോഗിച്ചു ഷിബു കുത്തുകയായിരുന്നു. നെഞ്ചിന് സമീപത്താണ് കുത്തേറ്റത്. സ്ഥലത്തുനിന്ന് ഓട്ടോറിക്ഷയിൽ രക്ഷപ്പെട്ട പ്രഭാത് അപകടത്തിൽപ്പെടുകയായിരുന്നു. ഓട്ടത്തിനിടെ അറുനൂറ്റിമംഗലം സെയ്ന്റ് തോമസ് മലകയറ്റ പള്ളിയുടെ ഭാഗം പിന്നിട്ടപ്പോള്‍ കയറ്റത്തില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡരികിലെ ചെറിയ മതിലിലും വൈദ്യുതി പോസ്റ്റിനുമിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കുത്തേറ്റ് രക്തം വാര്‍ന്ന നിലയില്‍ ഓട്ടോറിക്ഷയിലുണ്ടായിരുന്ന പ്രഭാതിനെ നാട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയിലേക്കു മാറ്റി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കുത്തേറ്റ പ്രഭാത് ഓട്ടോറിക്ഷയുമായി വീട്ടില്‍ നിന്ന് പോയ ഉടന്‍ ഷിബു വീടിനുള്ളില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നു. വ്യക്തിപരമായ പ്രശ്നങ്ങളാണ് നാടകീയ സംഭവങ്ങൾക്ക് വഴിവെച്ചത് എന്നാണ് പൊലീസ് പറയുന്നത്. സിംഗപൂരില്‍ ജോലി ചെയ്യുന്ന ഷിബുവിന്റെ ഭാര്യ ഷീബ പിതാവിന്റെ മരണവുമായി ബന്ധപെട്ട് അടുത്തിടെയാണ് നാട്ടിലെത്തിയത്. വെള്ളിയാഴ്ച ജോലി സ്ഥലത്തേക്കു മടങ്ങി പോകാനിരിക്കെയാണ് ദാരുണസംഭവം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
