

ന്യൂഡൽഹി: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തുമെന്ന് പാർട്ടി ദേശീയ സെക്രട്ടറി അനിൽ ആന്റണി. കേരളത്തിലെ സർക്കാർ അഴിമതിയിലും വിഭാഗീയതയിലും മുങ്ങിക്കിടക്കുകയാണ്. ജനക്ഷേമത്തിന് മാറ്റം അനിവാര്യമാണ്. അടുത്ത തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് സർക്കാരിനെ താഴെയിറക്കി ബിജെപിയെ കേരളത്തിലെ ജനങ്ങൾ അധികാരത്തിലേറ്റുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അനിൽ ആന്റണി പറഞ്ഞു.
ഡൽഹിയിൽ വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു അനിൽ ആന്റണി. കഴിഞ്ഞ ഏഴു വർഷത്തിനിടെ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളും കുംഭകോണങ്ങളുമാണ് ഉണ്ടായത്. കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങുന്നതിൽ പോലും അഴിമതിയുണ്ടായി. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിനു പോലും പങ്കുണ്ടെന്ന് ആരോപണം ഉയർന്നു. നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയെന്നാണ് ആരോപണം.
ഏറ്റവും ഒടുവിൽ, മുഖ്യമന്ത്രിയുടെ മകൾ സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടി വാങ്ങിയെന്ന് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരിക്കുന്നു. ട്രേഡ് യൂണിയൻ നേതാക്കളും രാഷ്ട്രീയക്കാരും മാധ്യമസ്ഥാപനങ്ങളും പണം വാങ്ങിയവരുടെ കൂട്ടത്തിലുണ്ട്. സംസ്ഥാനത്ത് വർഗീയതയും വൻതോതിൽ വർധിക്കുകയാണ്. സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിന്, കേരളത്തിൽ ഭരണമാറ്റം ഉണ്ടായേ തീരൂ. അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെടുകയാണെന്നും അനിൽ ആന്റണി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates