

കൊച്ചി: 2011 ല്‍ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ നിന്ന് വ്യാജ നോട്ട് പിടിച്ചെടുത്ത കേസിലാണ് ട്വിസ്റ്റുണ്ടായിരിക്കുന്നത്. മാപ്പുസാക്ഷിയായ ആളെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി(NIA) കഴിഞ്ഞ മാസം കൊച്ചി എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കി. എന്‍ഐഎ കേസുകളില്‍ മാപ്പുസാക്ഷിയാകുന്ന വ്യക്തികള്‍ കൂറുമാറിയ സംഭവങ്ങള്‍ വളരെ അപൂര്‍വമാണ്.
ആറാം പ്രതിയായിരുന്ന ഷിഹാബ് കേസില്‍ മാപ്പുസാക്ഷിയായിരുന്നു. വിചാരണക്കായി വിളിച്ചപ്പോള്‍ ഹാജരായതും ഇല്ല. ഒടുവില്‍ സാക്ഷി വിസ്താരത്തിനിടെ കൂറുമാറുകയായിരുന്നു. തുടര്‍ന്ന് സിആര്‍പിസി സെക്ഷന്‍ 308 പ്രകാരം ഇയാളെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ അപേക്ഷ നല്‍കുകയായിരുന്നു. മാപ്പ് സാക്ഷിയാക്കിയ ഒരാള്‍ വ്യവസ്ഥകള്‍ ലംഘിച്ചതായി കണ്ടെത്തിയാല്‍ സിആര്‍പിസി (ക്രിമിനല്‍ നടപടിക്രമ നിയമസംഹിത) സെക്ഷന്‍ 308 പ്രകാരം ബന്ധപ്പെട്ട കുറ്റത്തിനോ തെറ്റായ തെളിവ് നല്‍കിയതിനോ വിചാരണ ചെയ്യാം. ഇതു പ്രകാരമാണ് എന്‍ഐഎ ഇപ്പോള്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
2010 സെപ്തംബറില്‍ കണ്ണൂരിലെ തളിപ്പറമ്പില്‍ നിന്ന് 8.96 ലക്ഷം രൂപയുടെ വ്യാജനോട്ടുകള്‍ പൊലീസ് പിടിച്ചെടുത്തതോടെയാണ് കേസിന്റെ തുടക്കം. പിലാത്തറയിലെ വി പി പ്രദീപ് കുമാര്‍, ഹൊസ്ദുര്‍ഗിലെ കമല്‍ ഉമ്മര്‍ എന്ന കമല്‍ ഹാജി, മേലെ ചൊവ്വയിലെ എം പി ആശിഷ്, കാഞ്ഞങ്ങാട്ടെ അബൂബക്കര്‍ ഹാജി, കണ്ണൂരിലെ മുഹമ്മദ് ഫാറൂഖ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുള്ളയാളാണ് അബൂബക്കര്‍ എന്നാണ് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് എന്‍ഐഎയുടെ ആവശ്യപ്രകാരം ഇയാളെ അബുദാബിയില്‍ നിന്ന് നാടുകടത്തി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുക ലക്ഷ്യത്തോടെ പാകിസ്ഥാനില്‍ കള്ളനോട്ടുകള്‍ അച്ചടിച്ച് ഇന്ത്യയിലേയ്ക്ക് കടത്തിയെന്നാണ് എന്‍ഐഎ പറയുന്നത്. മാത്രമല്ല, പ്രദീപും ഹാജിയും 2011 ജൂണില്‍ അബുദാബിയില്‍ വെച്ച് കണ്ടുമുട്ടിയെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
