

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് മുന്നില്‍ വെച്ച് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെയുണ്ടായ ആക്രമണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. സംഭവത്തില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി കോടതി തീര്‍പ്പാക്കിയത്.
അന്വേഷണം ശരിയായ ദിശയില്‍ നടക്കുകയാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇഡി പരിശോധനയെക്കുറിച്ച് മുന്‍കൂര്‍ അറിയിപ്പ് കിട്ടിയിരുന്നില്ല. സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് വീഴ്ചയും ഉണ്ടായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. സംഘര്‍ഷം ചുരുങ്ങിയ സമയത്തിനുള്ളില്‍ നിയന്ത്രണവിധേയമാക്കി. അതിവേഗത്തില്‍ നടപടിയെടുത്തു. സംഭവത്തില്‍ 25 പേരെ അറസ്റ്റ് ചെയ്തു. കേസിലെ അന്തിമ റിപ്പോര്‍ട്ട് എത്രയും വേഗം കോടതിയില്‍ സമര്‍പ്പിക്കുമെന്നും പൊലീസ് അറിയിച്ചു.
പൊലീസ് അന്വേഷണം തൃപ്തികരമാണെന്ന് കോടതി വിലയിരുത്തി. നിലവിലെ അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുമ്പോള്‍ മറ്റൊരു ഏജന്‍സിക്ക് അന്വേഷണം കൈമാറേണ്ടതില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
അതിനിടെ, ഇഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദത്തിനിടെ മുന്‍ പ്രോസിക്യൂട്ടല്‍ ഗീനാകുമാരിക്കെതിരെ പൊലീസ് രംഗത്തെത്തി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുന്നത്. ഗീനാകുമാരി കോടതിയെ തെറ്റിദ്ധരിപ്പിച്ചു. അന്വേഷണം അവസാനിച്ചുവെന്ന് കോടതിയെ അറിയിച്ചു. അന്വേഷണം നടക്കുന്ന കേസില്‍ എങ്ങനെ അവസാനിച്ചെന്ന് പറയുമെന്ന് പൊലീസ് ചോദിച്ചു.
പ്രതികള്‍ നടത്തിയത് ഗൗരവമേറിയ കുറ്റമാണ്. ജാമ്യം ലഭിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കേസിലെ ഒമ്പതാം പ്രതി ഹരീഷ് കുമാറിന് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ ഇഡിയും പൊലീസും ഹര്‍ജി നല്‍കിയിട്ടുണ്ട്. കൂടാതെ കേസിലെ മറ്റു പ്രതികളുടെയും ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ കോടതി പരിശോധിക്കണമെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ മെയ് 27-നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തിയത്. പിണറായിയുടെ മകൾ ടി വീണയുടെ എക്സാലോജിക് കമ്പനിയും സിഎംആർഎല്ലും തമ്മിലുള്ള മാസപ്പടി ഇടപാടുകളിലെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കുന്നതിന്റെ ഭാഗമായായിരുന്നു പരിശോധന. റെയ്ഡ് കഴിഞ്ഞ് ഇറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ കാറുകൾ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ കല്ലുകൾ, ഇഷ്ടികകൾ, മരക്കഷ്ണങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates