

ആലപ്പുഴ: പിഎം ശ്രീ പദ്ധതിക്കെതിരെ നിൽക്കുന്ന സിപിഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാർ എന്നും മുടക്കുന്നവരുടെ കൂടെയല്ല എന്നും മുഖ്യമന്ത്രി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും കൂടി പങ്കെടുക്കുന്ന പുന്നപ്ര വയലാർ വാർഷിക ദിനാചരണ വേളയിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
ധീരരായ ഒട്ടേറെ പേരുടെ വേർപാടുകൾ അനുഭവിച്ചു വന്നവരാണ് നമ്മളെന്നും അവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും പറഞ്ഞാണ് മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയത്. പുന്നപ്ര വയലാർ സമര സേനാനിയായിരുന്ന വിഎസ് വേർപിരിഞ്ഞ അവസരമാണിതെന്നും അദ്ദേഹം അനുസ്മരിച്ചു.
ഇന്ന് കാണുന്ന അവസ്ഥയിലേക്ക് നാം സ്വയംഭൂവായി എത്തിയതല്ല. അതിനു പിന്നിൽ പുന്നപ്ര വയലാർ സമരം പോലെയുള്ള ത്യാഗങ്ങൾ ഉണ്ട്. ക്രൂരമായ അടിച്ചമർത്തലുകൾ ഉണ്ട്. കേരളം രാജ്യത്തിനു അഭിമാനിക്കാൻ വക നൽകുന്ന സംസ്ഥാനമാണ്. കേരളത്തിൽ വന്നപ്പോൾ രാഷ്ട്രപതിയും പ്രകീർത്തിച്ചു. ഭ്രാന്താലയം മനുഷ്യാലയം ആയതിന്റെ ചരിത്രം മറന്നു പോകരുത്. നവോഥാനം വഹിച്ച പങ്ക് പ്രധാനമാണ്. നവോഥാനത്തിനു പിന്തുടർച്ച ഉണ്ടായി. അതു മുന്നോട്ടു കൊണ്ടു പോയത് കമ്മ്യൂണിസ്റ്റുകാരാണ്. ആധുനിക കേരളത്തിനു അടിത്തറയിട്ടത് ഇംഎംഎസ് സർക്കാരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നടന്നെത്താവുന്നതിലും ദൂരയായിരുന്നു വിദ്യാഭ്യാസം. സ്കൂൾ വിദ്യാഭ്യാസം സൗജന്യമാക്കി. ഏതൊരു കുട്ടിക്കും നടന്നു എത്താവുന്ന ദൂരത്ത് സ്കൂളുകൾ ഉണ്ട് ഇപ്പോൾ. അത് നാടിനു വലിയ മാറ്റമാണ് ഉണ്ടാക്കിയത്.
1957ലെ ഇഎംഎസ് സർക്കാർ പൊലീസ് നയം അഴിച്ചു പണിതു നവീകരണം ആരംഭിച്ചു. കേരളത്തെ മാറ്റി മറിക്കാൻ ഇത്തരത്തിലുള്ള നടപടികൾ സഹായിച്ചു. അത്തരത്തിൽ ഒരു ഘട്ടത്തിൽ ആണ് എൽഡിഎഫ് സർക്കാർ കേരളത്തെ വലിയ തോതിൽ മുന്നോട്ടു നയിച്ചു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് എല്ലാ തകരുന്ന കാഴ്ചയായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates