തൃശൂര്‍: കെഎസ്ആര്‍ടിസി സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടന യാത്രയില്‍ തന്നെ സ്ത്രീകളില്‍ നിന്ന് പണം ഈടാക്കിയതായി പരാതി. തൃശൂരില്‍ നിന്ന് ചാലക്കുടിയിലേക്ക് പോയ ഓര്‍ഡിനറി ബസിലാണ് സൗജന്യ യാത്ര നിഷേധിച്ചത്.
9:35-ന് ബസിൽ കയറിയ കൊരട്ടി സ്വദേശികളായ വിദ്യാർത്ഥിനികളാണ് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യേണ്ടിവന്നത്. സിസ്റ്റം അപ്‌ഡേറ്റ് ആയില്ലെന്നായിരുന്നു കണ്ടക്ടറുടെ ഇവര്‍ക്ക് നല്‍കിയ മറുപടി. ഇതേ ബസിന് പുതുക്കാട് വച്ച് സ്വീകരണവും നല്‍കിയിരുന്നു. ഉദ്ഘാടനം കഴിഞ്ഞിട്ടാണ് ബസില്‍ കയറുന്നതെന്നും 9.34നാണ് ടിക്കറ്റ് എടുത്തതെന്നും വിദ്യാർത്ഥിനികള്‍ പറയുന്നു.
ബസിൽ കയറിയപ്പോൾ ലഡുവൊക്കെ ലഭിച്ചെങ്കിലും യാത്രക്ക് പണം വാങ്ങിയത് സങ്കടമായെന്നാണ് വിദ്യാർത്ഥിനികളുടെ പരിഭവം. ഇതുസംബന്ധിച്ച് പരാതി ചൂണ്ടിക്കാട്ടിയപ്പോള്‍ ബസിലുണ്ടായിരുന്ന ജനപ്രതിനിധികളുള്‍പ്പെടെയുള്ളവര്‍ കാര്യമായി എടുത്തില്ലെന്നും വിഡിയോയും സെല്‍ഫിയും എടുക്കുന്ന തിരക്കിലായിരുന്നു അവരെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെയാണ് തിരുവനന്തപുരം തമ്പാനൂര്‍ ഡിപ്പോയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പദ്ധതി ഉദ്ഘാടനം ചെയ്തത്. വനിതകള്‍ക്കൊപ്പം മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തു. ഇത് അഭിമാന നിമിഷമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തിലേറി ഒരു മാസം തികയുന്നതിന് മുമ്പ് വാക്ക് പാലിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യമുണ്ട്. പ്രിയദര്‍ശിനി പദ്ധതിയുടെ ഒന്നാം ഘട്ടമാണ് ഉദ്ഘാടനം ചെയ്യുന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഉദ്ഘാടന പരിപാടി എല്‍ഡിഎഫ് ബഹിഷ്‌കരിച്ചു.
ഇനി മുതല്‍ കെഎസ്ആര്‍ടിസിയുടെ 3125 ഓര്‍ഡിനറി ബസുകളില്‍ പ്രായഭേദന്യേ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും സൗജന്യമായി യാത്ര ചെയ്യാം. ബസുകള്‍ തിരിച്ചറിയാനായി പ്രിയദര്‍ശിനി സ്റ്റിക്കര്‍ ഒട്ടിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates