

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരിടവേളയ്ക്ക് ശേഷം വർധിക്കുമ്പോൾ രോഗികൾ കൂടുതൽ കേരളത്തിൽ. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യമുള്ളത്. സംസ്ഥാനത്ത് 26.4 ശതമാനമാണ് രോഗികൾ. ഇന്നലെ 1500 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 146 ദിവസത്തിനിടയിലെ ഉയർന്ന നിരക്കാണിത്.
കേരളം കഴിഞ്ഞാൽ മഹാരാഷ്ട്രയാണ് രോഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ളത്. 21.7 ശതമാനമാണ് ഇവിടെ രോഗികൾ. ഗുജറാത്തിൽ 13.9 ശതമാനവും കർണാടകയിൽ 8.6 ശതമാനവും തമിഴ്നാട്ടിൽ 6.3 ശതമാനവുമാണ് രോഗികൾ. ഫെബ്രുവരി പകുതി മുതലാണ് രാജ്യത്തെ കോവിഡ് കേസുകൾ വീണ്ടും ഉയരാൻ തുടങ്ങിയത്.
മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഓക്സിജൻ തുടങ്ങിയ അവശ്യ വസ്തുക്കൾ എല്ലാ ആശുപത്രികളും കരുതണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ സ്ഥാപനങ്ങളുടെ തയ്യാറെടുപ്പുകൾ വിലയിരുത്താൻ ഏപ്രിൽ 10, 11 തീയതികളിൽ രാജ്യ വ്യാപകമായി മോക് ഡ്രിൽ നടത്തും. 27ന് നടത്തുന്ന ഓൺലൈൻ യോഗത്തിൽ മോക് ഡ്രില്ലിന്റെ വിശദാംശങ്ങൾ സംസ്ഥാനങ്ങളെ അറിയിക്കും.
കോവിഡ് പരിശോധനയുടെ വേഗം കൂട്ടാൻ മന്ത്രാലയം നിർദേശം നൽകി. പത്തു ലക്ഷംപേർക്ക് 140 കോവിഡ് പരിശോധന എന്നതാണ് നിലവിലെ അനുപാതം. പെട്ടെന്ന് ഫലം ലഭിക്കുന്ന ആന്റിജൻ ടെസ്റ്റുകളെയാണ് പല സംസ്ഥാനങ്ങളും ആശ്രയിക്കുന്നത്. ഇതിനു പകരം കൂടുതൽ ശക്തമായ പരിശോധനകൾ നടത്തണം. ജനുവരി മുതൽ മാർച്ചു വരെയും ഓഗസ്റ്റു മുതൽ ഒക്ടോബർ വരെയും പകർച്ചവ്യാധികൾ കൂടുതലാവുന്ന സമയമാണെന്നും മുൻകരുതലെടുക്കണമെന്നും മന്ത്രാലയം അറിയിച്ചു.
ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
ഒന്നിലധികം അസുഖങ്ങളുള്ളവരും പ്രായമായവരും തിരക്കേറിയതും മോശം വായു സഞ്ചാരവുമുള്ള സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. തിരക്കേറിയതും അടഞ്ഞു കിടക്കുന്നതുമായ സ്ഥലങ്ങളിൽ മുഖാവരണം ധരിക്കുക. തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ മൂക്കും വായും മറയ്ക്കാൻ തൂവാലയോ ടിഷ്യുവോ ഉപയോഗിക്കുക. ഇടയ്ക്കിടെ കൈകഴുകുക. പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് ഒഴിവാക്കുക. രോഗലക്ഷണങ്ങൾ കാണുമ്പോൾ കൃത്യമായി പരിശോധിക്കുക. ശ്വാസകോശസംബന്ധമായ അസുഖങ്ങളുള്ളവർ അടുത്തിടപഴകിയുള്ള സമ്പർക്കം കുറയ്ക്കുക.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates