പുതുവത്സരാഘോഷം: 40 ഫാര്‍മസി വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്; മെഡിക്കല്‍ കോളജില്‍ ക്ലസ്റ്റര്‍

രണ്ട് എസ്‌ഐമാര്‍ ഉള്‍പ്പെടെ 14 പൊലീസുകാര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് വ്യാപനം രൂക്ഷം. തിരുവനന്തപുരത്ത് ഫാര്‍മസി കോളജില്‍ 40 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ന്യൂ ഇയര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് കോളജ് അടച്ചു. 

പുതുവത്സരാഘോഷ പരിപാടികള്‍ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സുകളും നടന്നിരുന്നു. മെഡിക്കല്‍ കോളജിന് സമീപത്താണ് ഫാര്‍മസി കോളജും സ്ഥിതിചെയ്യുന്നത്. കോവിഡ് സ്ഥിരീകരിച്ചവരെ സിഎഫ്എല്‍റ്റിസികളിലേക്ക് മാറ്റി. 

തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് രോഗലക്ഷണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ 14 പൊലീസുകാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 

രണ്ട് എസ്‌ഐമാര്‍ ഉള്‍പ്പെടെ 14 പൊലീസുകാര്‍ക്കാണ് രോഗബാധ. ഇവര്‍ ക്വാറന്റീനില്‍ പോയതോടെ വലിയതുറ പൊലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലായിട്ടുണ്ട്. 
രോഗബാധിതരായ ഉദ്യോഗസ്ഥരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരും ആശങ്കയിലാണ്. 

സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ 

സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 59 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 7 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമൈക്രോണ്‍ ബാധിച്ചത്. പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിംഗ് കോളജില്‍ ഒമൈക്രോണ്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്. വിദേശത്ത് നിന്നും എത്തിയയാളുടെ സമ്പര്‍ക്കത്തിലുള്ള വിദ്യാര്‍ഥിയില്‍ നിന്നും പകര്‍ന്നതാണെന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസര്‍കോട് 2, എറണാകുളം 1, വയനാട് 1 എന്നിങ്ങനെയാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. തമിഴ്‌നാട് നിന്നും വന്ന ഒരാള്‍ക്കും പുതിയ വകഭേദം ബാധിച്ചതായി കണ്ടെത്തി. തൃശൂര്‍ 3, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം 2 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.ഇതോടെ സംസ്ഥാനത്ത് ആകെ 421 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com