

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമെന്ന് സംസ്ഥാനമന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍. ജാഗ്രത കര്‍ശനമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചു. രോഗവ്യാപനം തീവ്രമായ പശ്ചാത്തലത്തില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്നേക്കുമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. ഇക്കാര്യത്തില്‍ നാളെ ചേരുന്ന വിദഗ്ധര്‍ ഉള്‍പ്പെടുന്ന കോവിഡ് അവലോകന യോഗം തീരുമാനമെടുക്കും.
അമേരിക്കയില്‍ ചികിത്സയിലുള്ള മുഖ്യമന്ത്രി ഓണ്‍ലൈനായാണ് മന്ത്രിസഭായോഗത്തില്‍ സംബന്ധിച്ചത്. ജില്ലകളിലെ സാഹചര്യങ്ങള്‍ മന്ത്രിമാര്‍ യോഗത്തില്‍ വിശദീകരിച്ചു. കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും രണ്ടാം തരംഗത്തിലേതുപോലെ, ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറവാണ് എന്നത് ആശ്വാസകരമാണെന്ന് മന്ത്രിസഭായോഗത്തില്‍ വിലയിരുത്തലുണ്ടായി.
നിയന്ത്രണം കടുപ്പിക്കും
എങ്കിലും ആശുപത്രികളില്‍ അടിയന്തര സൗകര്യങ്ങള്‍ സജ്ജമാക്കുന്നുണ്ട്. ഐസിയു- വെന്റിലേറ്റര്‍ തുടങ്ങിയ ആവശ്യത്തിനുണ്ട്. വെന്റിലേറ്റര്‍ ഓക്സിജന്‍ ലഭ്യത തൃപ്തികരമെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ് വിശദീകരിച്ചു. നിലവില്‍ വലിയ ആശങ്കയിലേക്ക് പോകേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. പക്ഷെ കര്‍ശന ജാഗ്രത തുടരേണ്ടതുണ്ടെന്നും, ആള്‍ക്കൂട്ട നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കേണ്ടതുണ്ടെന്നും മന്ത്രിസഭായോഗം വിലയിരുത്തി.
അവലോകനയോഗത്തിൽ തീരുമാനം
മുഖ്യമന്ത്രിയുടെ ചികിത്സയെക്കുറിച്ച് മന്ത്രിമാര്‍ യോഗത്തില്‍ ആരാഞ്ഞു. ചികിത്സ നല്ലരീതിയില്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ കോവിഡ് അവലോകനയോഗം ചേരും. നാളെ വൈകീട്ട് അഞ്ചുമണിക്കാണ് യോഗം.
കോളജുകള്‍ അടയ്ക്കുന്നത് സംബന്ധിച്ച് അവലോകനയോഗത്തില്‍ തീരുമാനമുണ്ടായേക്കും. ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍ ഈ മാസം 21 ന് അടയ്ക്കും. 10,11, 12 ക്ലാസ്സുകള്‍ മാത്രം പ്രവര്‍ത്തിക്കാനാണ് തീരുമാനം. അതേസമയം, വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന സാഹചര്യം കണക്കിലെടുത്ത് ക്ലാസ്സുകളെല്ലാം ഓണ്‍ലൈനിലേക്ക് മാറ്റണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates