

തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയിൽ പാർട്ടിയുടെ അപ്രമാദിത്വം നിലനിർത്തുന്നതിനായി, നിലവിൽ തങ്ങളുടെ നിയന്ത്രണത്തിലില്ലാത്ത സഹകരണ സംഘങ്ങൾ കൂടി പിടിച്ചെടുക്കാൻ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. ജൂൺ 26-ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഒപ്പിട്ട് പാർട്ടി ജില്ലാ കമ്മിറ്റികൾക്ക് അയച്ച കത്തിലാണ് ഇത് സംബന്ധിച്ച കർശന നിർദേശങ്ങൾ നൽകിയിരിക്കുന്നത്. പാർട്ടിയുടെ സാമ്പത്തികവും രാഷ്ട്രീയവുമായ അടിത്തറയായ സഹകരണ മേഖലയിലെ ആധിപത്യം ഒട്ടും ചോർന്നുപോകാതെ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. കത്ത് ലഭിച്ചതിന് പിന്നാലെ വിവിധ ജില്ലകളിൽ സഹകരണ സംഘങ്ങളുടെ പാർട്ടി സബ് കമ്മിറ്റി യോഗങ്ങൾ അടിയന്തരമായി വിളിച്ചുചേർക്കാൻ ആരംഭിച്ചിട്ടുണ്ട്.
കേരള ബാങ്കിന് കീഴിലുള്ള പ്രാഥമിക സഹകരണ സംഘങ്ങൾക്ക് പുറമേയുള്ള മറ്റ് സഹകരണ സംഘങ്ങൾക്ക് നിലവിൽ 'സി' ക്ലാസ് മെമ്പർഷിപ്പാണുള്ളത്. സി-ക്ലാസ് മെമ്പർഷിപ്പുള്ള സംഘങ്ങൾക്ക് നിലവിൽ ഭരണപരമായ വോട്ടവകാശമില്ല. എന്നാൽ, ഭാവിയിൽ യുഡിഎഫ് സർക്കാർ നിയമഭേദഗതിയിലൂടെ സി-ക്ലാസ് സംഘങ്ങൾക്കും വോട്ടവകാശം നൽകാനുള്ള തീരുമാനമെടുത്തേക്കാമെന്ന് സിപിഎം സംസ്ഥാന നേതൃത്വം മുൻകൂട്ടി വിലയിരുത്തുന്നു
സി-ക്ലാസ് സംഘങ്ങൾക്ക് വോട്ടവകാശം ലഭിച്ചാൽ സഹകരണ മേഖലയിലെ പാർട്ടിയുടെ നിലവിലെ ഏകപക്ഷീയമായ മേധാവിത്വത്തിന് അത് വലിയ തിരിച്ചടിയാകുമെന്നാണ് കത്തിലെ പ്രധാന മുന്നറിയിപ്പ്. ഇത് മുൻകൂട്ടി കണ്ടുകൊണ്ട്, നിലവിൽ പാർട്ടിയുടെ കയ്യിലില്ലാത്തതും പ്രതിപക്ഷ സംഘടനകൾ ഭരിക്കുന്നതുമായ സി-ക്ലാസ് സഹകരണ സംഘങ്ങളുടെ ഭരണം എങ്ങനെയെങ്കിലും പിടിച്ചെടുക്കാൻ താഴേത്തട്ടിൽ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്ന് ജില്ലാ കമ്മിറ്റികൾക്ക് സംസ്ഥാന സെക്രട്ടറി നിർദേശം നൽകിയിട്ടുണ്ട്.
സഹകരണ പ്രസ്ഥാനങ്ങളിലെ സിപിഎമ്മിന്റെ പരമാധികാരം നിലനിർത്തുക എന്നതാണ് ഈ നീക്കത്തിലൂടെ പാർട്ടി ലക്ഷ്യമിടുന്നത്. ഇതിനായി അംഗത്വ വിതരണം ശക്തമാക്കാനും അതാത് സഹകരണ സംഘങ്ങളിലെ വോട്ടർമാരെ സ്വാധീനിക്കാനുമുള്ള കൃത്യമായ കർമ്മപദ്ധതികൾ രൂപീകരിക്കാൻ പ്രാദേശിക ഘടകങ്ങൾക്ക് നിർദേശം നൽകിക്കഴിഞ്ഞു. സംസ്ഥാന സെക്രട്ടറിയുടെ കത്ത് പുറത്തായതോടെ സഹകരണ മേഖല രാഷ്ട്രീയ യുദ്ധഭൂമിയാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates