

കാസർകോട്: കാസര്‍കോട് കുമ്പളയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി കാർ അപകടത്തിൽ മരിച്ച സംഭവത്തിൽ, ആരോപണ വിധേയനായ എസ് ഐയുടെ കുടുംബത്തിന് ഭീഷണി. എസ്ഐ രഞ്ജിത്തിന്റെ ക്വാര്‍ട്ടേഴ്‌സിന് പുറത്തുനിന്ന് യുവാക്കള്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. രഞ്ജിത്തിന്റെ പിതാവിന്റെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്തു.
തങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി രഞ്ജിത്തിന്റെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു. കുമ്പളയിലെ വാടക ക്വാർട്ടേഴ്സിന് പുറത്ത് നിന്ന് രണ്ടുപേർ സ്കൂട്ടറിലെത്തി സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
അംഗഡിമൊഗര്‍ ഗവൺമെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി പേരാലിലെ മുഹമ്മദ് ഫർഹാസ് (17) ആണ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വിദ്യാര്‍ത്ഥിയുടെ മരണത്തിനിടയാക്കിയ അപകടം ഉണ്ടായത്. പൊലീസ് പിന്തുടര്‍ന്നതാണ് അപകട കാരണമായതെന്ന് ഫർഹാസിന്റെ കുടുംബം ആരോപിച്ചിരുന്നു.
സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. ആരോപണ വിധേയരായ കുമ്പള സ്റ്റേഷനിലെ എസ്‌ഐ രഞ്ജിത്ത്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദീപു, രഞ്ജിത്ത് എന്നിവരെ സ്ഥലംമാറ്റിയിരുന്നു. പൊലീസുകാരുടെ ഭാഗത്തു വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും, റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്നും കാസർകോട് എസ്പി വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates