കൊച്ചി; ഓട്ടോ വിളിച്ച് ഡ്രൈവറിൽ നിന്ന് പണം തട്ടി മുങ്ങിയ വയോധികൻ അവസാനം പിടിയിലായി. ഇന്നലെ കലക്ടറേറ്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വയോധികനെ നിരീക്ഷിച്ച സുരക്ഷാ വിഭാഗമാണ് പിന്തുടർന്ന് പിടികൂടിയത്. ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
ദൂര പ്രദേശങ്ങളിൽ നിന്ന് കളക്ടറേറ്റിലേക്ക് ഓട്ടോ വിളിച്ചാണ് ഇയാൾ എത്തുക. തിരികെ പോകുമ്പോൾ എടുത്തുതരാം എന്നു പറഞ്ഞ് ഡ്രൈവറിൽ നിന്ന് പണം വാങ്ങിയശേഷം കളക്ടറേറ്റിലേക്ക് കയറും. എന്നാൽ കളക്ടറേറ്റിലെ മറ്റേതെങ്കിലും വഴിയിലൂടെ പുറത്തേക്ക് കടന്നശേഷം മുങ്ങുകയാണ് പതിവ്. തട്ടിപ്പ് പതിവാക്കിയ വയോധികൻ അവസാനം കുടുങ്ങുകയായിരുന്നു.
ഇന്നലെയും ഒരു ഓട്ടോക്കാരനെ പറ്റിച്ച് മുങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ആലുവയിൽ നിന്ന് ഓട്ടം വിളിച്ചാണ് വയോദികൻ കളക്ടറേറ്റിൽ എത്തിയത്. ഇയാളിൽ നിന്ന് 750 രൂപയും വാങ്ങിയിരുന്നു. കാന്റീൻ ഭാഗത്തെ ഗേറ്റ് കടന്നു രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. തന്റെ ഓട്ടോയിൽ വന്ന വയോധികനെ ആളുകൾ വളഞ്ഞുവെച്ച് ചോദ്യം ചെയ്യുന്നത് കണ്ട് കാര്യം തിരക്കിയപ്പോഴാണ് തട്ടിപ്പുകാരനാണെന്ന് ഡ്രൈവർ മനസിലാക്കിയത്.
കഴിഞ്ഞ വ്യാഴാഴ്ച അങ്കമാലിയിൽ നിന്ന് കളക്ടറേറ്റിലേക്ക് ഓട്ടം വിളിച്ചെത്തിയ ശേഷം ഡ്രൈവറിൽ നിന്ന് 1500 രൂപ തട്ടുകയായിരുന്നു. ഓട്ടോ ഡ്രൈവർ സുരക്ഷാ വിഭാഗത്തിൽ പരാതി നൽകിയതോടെ അവർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വയോധികനെക്കുറിച്ച് വിവരം ലഭിച്ചു. ഇന്നലെ എത്തിയപ്പോൾ സുരക്ഷാ വിഭാഗം ജീവനക്കാർക്ക് സംശയം തോന്നിയതോടെയാണ് വയോധികൻ പിടിയിലാവുന്നത്. ഇയാളെ തൃക്കാക്കര പൊലീസിന് കൈമാറി. ഓട്ടേറെ ഓട്ടോ ഡ്രൈവർമാരെ ഇത്തരത്തിൽ പറ്റിച്ചിട്ടുണ്ടെന്ന് വയോധികൻ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരോട് സമ്മതിച്ചു,. മാന്യമായ വേഷത്തിൽ എത്തുന്ന ഇയാൾ ഓട്ടോ ഡ്രൈവർമാരോട് മാന്യമായി പെരുമാറി വിശ്വാസം നേടിയെടുത്ത ശേഷമാണ് തട്ടിപ്പു നടത്തുക. ഡ്രൈവർമാർ പരാതി നൽകാത്തതിനാലും പ്രായം പരിഗണിച്ചും പൊലീസ് കേസെടുത്തിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates